കോഴിക്കോട്: റോഡിലെ നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തിയത് നോട്ടീസ് വഴി വാഹന ഉടമയെ അറിയിക്കുന്നില്ലെന്ന് ആക്ഷേപം. നിയമലംഘനങ്ങൾ പിടികൂടൽ ഡിജിറ്റൽ ആക്കിയതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ പിശുക്ക്. ഉടമകൾ വാഹനം വിൽക്കുമ്പോഴോ മോട്ടോർ വാഹനവകുപ്പിന്റെ സേവനങ്ങൾക്കോ രേഖകൾ പരിശോധിക്കുമ്പോഴാണ് പലപ്പോഴും പിഴ വിവരം അറിയുന്നത്.
ദേശീയ പാതയോരങ്ങളിലും പ്രധാന റോഡുകളിലുമെല്ലാം അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ കാമറകളാണ് പിടികൂടുന്നത്. ഇതിന്റെ പിഴ ചുമത്തിയ കാര്യം കാക്കനാട്ടെയും കോഴിക്കോട്ടെയും കൺട്രോൾ റൂമുകളിൽ നിന്ന് ഉടമകൾക്ക് അയയ്ക്കുന്നുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. നിയമ ലംഘനം നടത്തുന്ന വാഹനമുടമയുടെ ഫോണിലേക്ക് പിഴചുമത്തിയത് സംബന്ധിച്ച സന്ദേശം അയക്കും. എന്നാൽ വാഹനരേഖയ്‌ക്കൊപ്പം നൽകിയ ഫോൺ നമ്പറല്ല ഇതെങ്കിൽ പിഴ ചുമത്തിയ വിവരം ഉടമ അറിയില്ല.
ഉടമയുടെ മേൽവിലാസത്തിലോ ഫോൺ നമ്പറിലോ മാറ്റമുണ്ടാകുന്ന കേസുകളിൽ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് കൺട്രോൾറൂം നൽകുന്ന വിശദീകരണം. പിഴ വിവരം അറിയാൽ പരിവാഹൻ വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതിയെന്നും അധികൃതർ പറയുന്നു. വെബ്‌സൈറ്റിൽ കയറി ഓൺലൈൻ സർവീസസ് എന്ന മെനുവിലെ വെഹിക്കിൾ സ്റ്റാറ്റസ് നോക്കിയാൽ വിവരങ്ങളറിയാം. വാഹനം വാങ്ങുമ്പോൾ നൽകിയ രേഖകളിലെ മൊബൈൽഫോൺ നമ്പർ മാറുന്നുണ്ടെങ്കിൽ അത് യഥാസമയം പുതുക്കണം. അതിനും വെബ്‌സൈറ്റിൽ സൗകര്യമുണ്ട്. നാലുവരിപ്പാതയിൽ 70 കിലോ മീറ്റർ വേഗത, ദേശീയപാതയിലും സംസ്ഥാനപാതയിലും 60 കിലോ മീറ്റർ വേഗതയിലും മറ്റു റോഡുകളിൽ 50 കിലോ മീറ്റർ വേഗതയിലും മാത്രമെ വാഹനങ്ങൾ ഓടിക്കാവൂ. ഈ നിന്ത്രണങ്ങൾ ലംഘിക്കുമ്പോഴാണ് പിഴ ഈടാക്കുന്നത്.
പിഴകൾ ഇങ്ങനെ
അമിതവേഗതയിലോടിക്കുന്ന ഹെവി വാഹനങ്ങൾക്ക് 1500 രൂപ. മദ്യപിച്ചു വാഹനം ഓടിച്ചാൽ 3000 രൂപയും കോടതി വഴി നിയമ നടപടിയും ഉണ്ടായിരിക്കും. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് ധരിക്കാതിരുന്നാൽ 500 രൂപ. ഡ്രെെവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2,000 , 5,000, ലൈസൻസ് ഇല്ലെങ്കിൽ ഡ്രെെവർക്കും ഉടമയ്ക്കും 5,000 രൂപ. മത്സരപ്പാച്ചിലുകൾക്ക് 5,000, 10,000, ഇൻഷുറൻസില്ലാത്തതിന് 2,000 4,000 വരെ. വാഹന പെർമിറ്റ് ഇല്ലെങ്കിൽ 3,000, 10,000 വാഹനം രൂപമാറ്റം വരുത്തിയാൽ ഓരോ രൂപമാറ്റത്തിനും 5,000 രൂപ വച്ചുമാണ് പിഴ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |