പത്തനാപുരം: വിലത്തകർച്ചയിൽ നിന്ന് അൽപം ഉയർത്തെഴുനേൽക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ജില്ലയിലെ വെറ്റില കർഷകർ. മൂന്ന് മാസം മുമ്പ് വരെ കൃഷിയിടത്തിൽ വിയർപ്പൊഴുക്കിയ കർഷകർക്ക് കണ്ണീർക്കാലമായിരുന്നു. വിപണി വിലയിൽ സ്ഥിരത ഇല്ലാത്തതിനാൽ എന്നും നഷ്ടക്കച്ചവടം മാത്രം. എന്നാൽ ഇപ്പോൾ അൽപ്പം ആശ്വാസമുള്ള വാർത്തയാണ് വെറ്റില വിപണിയിൽ നിന്ന് കേൾക്കുന്നത്. ഒരു കെട്ട് വെറ്റിലക്ക് 80 മുതൽ 100 രൂപാ വരെ കർഷർക്ക് വില ലഭിച്ചു. കടകളിൽ വിൽപ്പന വില 120 പിന്നിട്ടു.
2 രൂപയിൽ നിന്ന് 100 ലേക്ക്
വില കുത്തനെ ഇടിഞ്ഞതോടെ രണ്ട് രൂപയ്ക്ക് പോലും വെറ്റില വാങ്ങാൻ ആളില്ലാത്ത സ്ഥിതിയായിരുന്നു. മിക്ക കർഷകരും വിലത്തകർച്ചയെത്തുടർന്ന് കൃഷി വിട്ടൊഴിയുന്ന സാഹചര്യവും ഉണ്ടായി. പതിനായിരക്കണക്കിന് കെട്ട് വെറ്റിലകൾ ചന്തയിൽ ഉപേക്ഷിച്ച് കർഷകർ കണ്ണീരോടെ മടങ്ങുന്ന കാഴ്ചക്ക് പത്തനാപുരം ചന്ത സാക്ഷ്യം വഹിച്ചിട്ടുണ്ട്. കാറ്റും മഴയും സഹിച്ചും കീടങ്ങളെ അതിജീവിച്ചും വിളവെടുക്കുന്ന വെറ്റിലയ്ക്ക് വില ഇടിയാതെ നിൽക്കണമെന്ന പ്രാർത്ഥനയാണ് ഇപ്പോൾ കർഷകർക്ക്. ആയുർവേദ ഉത്പ്പന്ന നിർമ്മാണം, മംഗള കാര്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന വെറ്റിലയ്ക്ക് കൊവിഡ് കാലം ശുഭകരമല്ലായിരുന്നു. ആഴ്ചതോറും വരുമാനം ലഭിക്കുന്ന കൃഷി ഒട്ടേറെ കർഷകരുടെ ഉപജീവന മാർഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |