മരിച്ചതിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും
രണ്ടു വയസുകാരിയെ രക്ഷപ്പെടുത്തി
ബംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് ബംഗളൂരുവിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുൾപ്പടെ അഞ്ചുപേരുടെ മൃതദേഹങ്ങൾ ജീർണിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു ബ്യാദരഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭാരതി (51) മക്കളായ സിഞ്ചന(34) സിന്ദൂര(34) മധുസാഗർ(25) എന്നിവരും ഒമ്പത് മാസം പ്രായമുള്ള ആൺകുഞ്ഞുമാണ് മരിച്ചത്. വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ രണ്ടരവയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്ന് മൂന്ന് ദിവസത്തിനു ശേഷമാണ് കുഞ്ഞിനെ രക്ഷിക്കുന്നത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ മുതിർന്നവരായ നാലുപേരെയും വ്യത്യസ്ത മുറികളിൽ തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം മുറിയിലെ കിടക്കയിലായിരുന്നു. ഇതിനിടെയാണ്, അബോധാവസ്ഥയിലായ രണ്ടരവയസുകാരിയെയും കണ്ടെത്തിയത്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതിരുന്ന പെൺകുട്ടി അവശനിലയിലായിരുന്നു കാണപ്പെട്ടത്.
ഫോണിൽ വിളിച്ചിട്ടും ഭാരതിയുടെയും കുടുംബത്തിന്റെയും പ്രതികരണമില്ലാത്തതിനാൽ വീട്ടുടമയാണ് വിവരം പൊലീസിൽ അറിയിച്ചത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൊലീസ് സംഘമെത്തി വാതിൽ പൊളിച്ച് അകത്തുകടന്നതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പഴക്കം മൃതദേഹങ്ങൾക്കുണ്ട്. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പോ മറ്റോ കണ്ടെടുത്തിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |