കൊച്ചി: എഴുകോണിൽ കോടതി ഉത്തരവ് ലംഘിച്ച് ദമ്പതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ സി.ഐക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടും കുടംബ തർക്കത്തിന്റെ പേരിൽ ദമ്പതികളെ രാത്രിയിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയായിരുന്നു. അതിക്രമത്തിനെതിരെ മൂന്ന് തവണ റൂറൽ എസ്.പിക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ദമ്പതികൾ പറയുന്നത്. കേസിൽ ഇനി ഹൈക്കോടതിയുടെ അറിവോടെ മാത്രമേ പൊലീസ് ഇടപെടാവൂവെന്നും കോടതി നിർദേശിച്ചു.
കരസേനാ ഉദ്യോഗസ്ഥനായിരുന്ന ഉദയനും ഭാര്യ സിമിക്കുമാണ് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. സിമിയുടെ സഹോദരനുമായി ബന്ധപ്പെട്ട ഒരു കേസിൽ ഹൈക്കോടതി സിമിയുടേയും ഉദയന്റെയും അറസ്റ്റ് തടഞ്ഞത് ആഗസ്റ്റ് 27 നാണ്. എന്നാൽ ഉത്തരവ് കിട്ടാതിരുന്നതിനാലാണ് എഴുകോൺ സി.ഐ ശിവപ്രകാശും സംഘവും വീട്ടിൽ കയറി ഇവരെ അറസ്റ്റ് ചെയ്യാനൊരുങ്ങിയത്. സഹോദരനുമായി ബന്ധപ്പെട്ട തർക്കത്തിൽ സിമിക്കും ഉദയനുമെതിരെ കേസെടുത്ത പൊലീസ് പക്ഷേ ഇവരുടെ പരാതിയിൽ കേസെടുത്തില്ല. പിന്നീടാണ് അറസ്റ്റിന് ശ്രമിച്ചത്.
സ്വത്ത് തർക്കത്തെ ചൊല്ലിയുള്ള വഴക്കിന്റെ ഭാഗമായി സിമിയുടെ ഭർത്താവ് ഉദയനും രണ്ട് ആൺ മക്കളും ഏതാനും ആഴ്ചകൾക്ക് മുമ്പ് കാക്കക്കോട്ടൂരുള്ള സിമിയുടെ സഹോദരന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കി. വഴക്കുണ്ടാക്കുന്നതിന്റെ കാരണം അന്വേഷിച്ച സിമിയുടെ സഹോദരന്റെ അയൽവാസിയായ സോമശേഖരന്റെയും മകൻ അശ്വിന്റെയും തല അടിച്ചുപൊട്ടിച്ചു. ഇതിന് വധശ്രമത്തിന് ഉദയനും മക്കൾക്കുമെതിരെ എഴുകോൺ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതോടെ ഒളിവിലായ ഉദയനും മക്കളും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകി. 22 വരെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉദയനും മക്കളും വീട്ടിലെത്തി. എന്നാൽ, കോടതി ഉത്തരവ് അറിയാതെ പ്രതികൾ സ്ഥലത്തെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ പിടികൂടാനെത്തിയതാണ് തർക്കത്തിന് കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |