# ഗ്രാവൽ നിരത്താതെ കരാറുകാർ
ആലപ്പുഴ: റോഡുവശങ്ങളിലെ ഉയരവ്യത്യാസം അപകടങ്ങൾ വിളിച്ചുവരുത്തുന്നു. നിർമ്മാണം പൂർത്തിയാക്കുന്ന റോഡുകളുടെ വശങ്ങൾ ഗ്രാവലിട്ട് ഉയർത്താത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ദേശീയപാതയിൽ തുമ്പോളി മുതൽ കലവൂർ വരെയും ആലപ്പുഴ വൈ.എം.സി.എ, ജില്ലാ കോടതി പാലങ്ങളുടെ പടിഞ്ഞാറ് ഭാഗത്തെ റോഡുകൾ, പറവൂർ, കപ്പക്കട ജംഗ്ഷൻ, പുന്നപ്ര, വളഞ്ഞവഴി, നീർക്കുന്നം കരൂർ, പുറക്കാട്, തോട്ടപ്പള്ളി, വഴിയമ്പലം, കരുവാറ്റ, താമല്ലാക്കൽ, ഹരിപ്പാട്, മാധവ ജംഗ്ഷൻ, നങ്ങ്യാർകുളങ്ങര, ചേപ്പാട്, കരീലക്കുളങ്ങര, കായംകുളം എന്നിവിടങ്ങളിലാണ് റോഡരികുകളിലെ ഉയരവ്യത്യാസം വിനയായിരിക്കുന്നത്. പുനർ നിർമ്മാണം പൂർത്തിയാക്കിയ പ്രധാന ഇടറോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. തുമ്പോളി, പുന്നപ്ര, വണ്ടാനം എന്നിവിടങ്ങളിലെ അപകടങ്ങളിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഹരിപ്പാട് മാധവ ജംഗ്ഷനിലും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷന് തെക്കുഭാഗത്തും അപകടം പതിവാണ്.
ഇവിടെ ദേശീയപാതയും വശങ്ങളും തമ്മിൽ ഒരടിയോളം ഉയരവ്യത്യാസമുണ്ട്. നഗരത്തിൽ തിരക്കേറിയ മുല്ലയ്ക്കൽ പോസ്റ്റ് ഓഫീസിന് മുന്നിലെ റോഡും വശങ്ങളും തമ്മിലുള്ള ഉയരവ്യത്യാസം ഒരടിയിലേറെയാണ്. ബസ് കയറാനെത്തുന്നവരും ഇരുചക്ര വാഹനയാത്രക്കാരുമാണ് അപകടത്തിൽപ്പെടുന്നത്. റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകൾ മിഴി തുറക്കാത്തത് രാത്രികാലങ്ങളിൽ അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. വണ്ടാനം ആശുപത്രിയുടെ മുന്നിൽ ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ തിരിയുന്നതിനാൽ റോഡിലെ പൊക്കവ്യത്യാസം ഇരുചക്ര കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഈഭാഗത്ത് 25ൽ അധികം ചെറുതും വലുതുമായ കുഴികളുമുണ്ട്.
ഉരയവ്യത്യാസം: 2 അടി
ബില്ല് മാറാൻ തടസമില്ല
ഗ്രാവലിട്ട് നിരത്തിയില്ലെങ്കിലും കരാറുകാരുടെ ബില്ല് മാറിക്കിട്ടും. ടാറിംഗ് പൂർത്തീകരിക്കുമ്പോൾ റോഡിന്റെ ഇരുവശവും ഒന്നര മീറ്റർ വീതിയിൽ ഗ്രാവൽ വിരിക്കണമെന്നാണ് കരാർ. എന്നാൽ പേരിന് മാത്രം ഗ്രാവൽ നിരത്തി ബില്ല് മാറിയെടുക്കുകയാണ് പതിവ്. പലപ്പോഴും അരമീറ്ററിൽ താഴെയാണ് ഗ്രാവൽ വിരിക്കുന്നത്. നിർമ്മാണം പൂർത്തിയായെന്നുകാട്ടി കരാറുകാർക്ക് മുഴുവൻ തുക നൽകുകയും ചെയ്യും
ഈടുനിൽക്കും ഇന്റർലോക്ക്
1. ഗ്രാവലിന് പകരം റോഡ് വശങ്ങളിൽ ഇന്റർലോക്ക് പാകുന്നുണ്ട്
2. ജില്ലയിൽ പൊതുമരാമത്തിന്റെയും ദേശീയപാതയുടെയും റോഡുകളിലാണ് ഇത്തരത്തിൽ ജോലികൾ നടക്കുന്നത്
3. ഇതും ഭാഗികമായേ നടപ്പാക്കുന്നുള്ളു
4. ദേശീയപാതയിൽ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നില്ല
""
ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ദേശീയപാതയുടെ പുനർനിർമ്മാണ ചുമതല എൻ.എച്ച്.എയ്ക്ക് കൈമാറി. നാലുവരി പാതയാക്കുന്നതിന് തുറവൂർ മുതൽ പറവൂർ വരെയുള്ള ടെണ്ടർ 24ന് തുറക്കുമെന്നതിനാലാണ് പുതിയ പദ്ധതികൾ നടപ്പാക്കാത്തത്.
പൊതുമരാമത്ത് വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |