കൊച്ചി: കണ്ടം ചെയ്യാനുള്ള കെ.എസ്.ആർ.ടി.സി ബസുകളിൽ 'ഫിഷ് ബൂത്തുകൾ" തുടങ്ങാൻ ഗതാഗത - ഫിഷറീസ് വകുപ്പുകൾ കൈകോർക്കുന്നു. 15 വർഷത്തിലേറെ പഴക്കമുള്ള 500 ലേറെ ബസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. ഇവ ഫിഷ് ബൂത്തുകളാക്കി സ്ത്രീകൾക്ക് വഴിയോര മിൻവില്പനയ്‌ക്കായി അനുവദിക്കും.
മീൻകച്ചവടത്തിനായി സീറ്റുകൾ മാറ്റി ബസ് രൂപമാറ്റം വരുത്തും. മിൽമ ബൂത്ത് പോലെ ഏകീകൃത നിറവും പേരും നൽകും. രൂപമാറ്റം അടക്കമുള്ള ജോലികൾ കെ.എസ്.ആർ.ടി.സി ചെയ്യും. പക്ഷേ ഫിഷറീസ് വകുപ്പ് ചെലവ് വഹിക്കണം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം മീൻവണ്ടികളുണ്ടാകും. ഫിഷറീസ് വകുപ്പിന്റെ ആവശ്യത്തിനനുസരിച്ച് ബസുകൾ കൈമാറും. പദ്ധതിയുമായി ബന്ധപ്പട്ട തീരുമാനം അവസാന ഘട്ടത്തിലാണ്.
'ഉപയോഗ ശൂന്യമായ ബസുകൾ നശിച്ചുപോകാതെ പുനഃരുപയോഗിക്കുകയാണ് ലക്ഷ്യം. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രിയുമായുള്ള ചർച്ച അവസാന ഘട്ടത്തിലാണ്".
- അന്റണി രാജു, ഗതാഗത മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |