തിരുവനന്തപുരം: നാലു വോട്ടിന് വേണ്ടി ആരുമായും വിട്ടുവീഴ്ച ചെയ്യാമെന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിയെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ഇക്കാര്യത്തിൽ വ്യത്യാസമില്ലെന്നും കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച സംഘടിപ്പിച്ച നവഭാരത മേള സമാപന ചടങ്ങ് തിരുവനന്തപുരം നാഷണൽ ക്ളബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക രാജ്യത്തിന് വേണ്ടി വാദിക്കുന്നവരെയും വിയോജിപ്പുള്ളവന്റെ കൈ വെട്ടുന്നവരെയും കൂടെ നിർത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയും കോൺഗ്രസും എടുത്തിരിക്കുന്നത്. മതമൗലികവാദികൾക്കെതിരെ സംസാരിച്ചാൽ അവരെ തള്ളിപ്പറയുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. പ്രതിപക്ഷ നേതാവും ഇതുപോലെയാണ്. നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് ബിഷപ്പുമാർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ എന്തോ വലിയ അപരാധം പറഞ്ഞുവെന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതികരിച്ചതെന്ന് വി. മുരളീധരൻ ചൂണ്ടിക്കാട്ടി.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ടു നിന്ന നവഭാരത് മേളയുടെ സമാപന വേദിയിൽ തിരുവനന്തപുരത്ത് വ്യത്യസ്തമായ 71 മേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിച്ചു.യുവമോർച്ച ജില്ലാ പ്രസിഡന്റ് സജിത്ത് അദ്ധ്യക്ഷത വഹിച്ചു.
യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി. ആർ. പ്രഫുൽ കൃഷ്ണൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, വിജയൻ തോമസ്, ബി.എൽ. അജേഷ്, രാമേശ്വരം ഹരി അനുരാജ്, ബി. ജി.വിഷ്ണു,നിഷാന്ത് സുഗുണൻ, പാപ്പനംകോട് നന്ദു, കരമന പ്രവീൺ, വലിയവിള ആനന്ദ്, കിരൺ, അഭിജിത്ത്, നെടുമങ്ങാട് വിജിത്ത്, അനന്തു വിജയ്, ചൂണ്ടിക്കൽ ഹരി ആശാനാഥ്, കവിത സുഭാഷ്, മണിനാട് സജി, വിപിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |