അമച്വർ ബഹിരാകാശ ടൂറിസം പദ്ധതിയുടെ വിജയം
കേപ് കനാവറൽ: രണ്ട് വനിതകൾ ഉൾപ്പെടെ നാല് അമച്വർ ബഹിരാകാശ സഞ്ചാരികളുമായി മൂന്ന് ദിവസം ഭൂമിയെ ഭ്രമണം ചെയ്‌ത സ്‌പേസ് എക്സ് ഡ്രാഗൺ പേടകം അറ്റ്ലാന്റിക് സമുദ്രത്തിൽ വിജയകരമായി വന്നിറങ്ങി. പ്രൊഫഷണൽ ബഹിരാകാശ സഞ്ചാരി ഇല്ലാതെ ഭൂമിയെ ചുറ്റുന്ന ആദ്യ സംഘം എന്ന റെക്കാഡും സ്വന്തമാക്കി.
നാല് പാരച്യൂട്ടുകൾ വിടർത്തി വേഗം കുറച്ച് കടലിൽ പതിച്ച പേടകത്തെ മിനിറ്റുകൾക്കുള്ളിൽ സ്പേസ് എക്സിന്റെ രണ്ട് ബോട്ടുകൾ വീണ്ടെടുത്ത് റിക്കവറി കപ്പലിൽ കയറ്റി. പേടകം തുറന്ന് പുറത്തിറക്കിയ സഞ്ചാരികളെ മെഡിക്കൽ പരിശോധനയ്‌ക്ക് ശേഷം ഹെലികോപ്റ്ററിൽ കെന്നഡി സ്പേസ് സെന്ററിലേക്ക് കൊണ്ടു പോയി. അവിടെ കുടുംബാംഗങ്ങൾ ഹർഷാരവത്തോടെ സ്വീകരിച്ചു.
കോടീശ്വരനായ ഇലോൺ മസ്‌കിന്റെ ഏറോസ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സിന്റെ സിവിലിയൻ ബഹിരാകാശ ടൂറിസം പദ്ധതിയുടെ വിജയമാണ് ഈ ദൗത്യം. ഫാൽക്കൺ റോക്കറ്റിൽ ബുധനാഴ്ചയാണ് ഡ്രാഗൺ വിക്ഷേപിച്ചത്.
പൈലറ്റും വ്യവസായിയുമായ ജറേഡ് ഇസാക്മാൻ (38) ആണ് ദൗത്യം ചാർട്ടർ
ചെയ്‌തത്. സെന്റ് ജൂഡ്സ് ചിൽഡ്രൻസ് ആശുപത്രിക്കു വേണ്ടി 20 കോടി ഡോളർ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. പത്ത് കോടി ഡോളർ അദ്ദേഹം തന്നെ നൽകി. ഒരു സീറ്റിന് വേണ്ടി അദ്ദേഹം ലോട്ടറിയും നടത്തി. സെന്റ്ജൂഡ്സ് ആശുപത്രിയിലെ വനിതാ ഫിസിഷ്യൻ അസിസ്റ്റന്റ് ഹെയ്‌ലി ആഴ്സെന്യു (29 ), ഡേറ്റാ എൻജിനീയർ ക്രിസ് സെംബ്രോസ്‌കി ( 42 ), ജിയോളജി പ്രൊഫസറും കലാകാരിയുമായ സിയാൻ പ്രോക്‌ടർ ( 51 ) എന്നിവരായിരുന്നു സഞ്ചാരികൾ.
ഹെയ്‌ലി ആഴ്സെന്യൂ ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയാണ്. ഒൻപതാം വയസിൽ അസ്ഥിയിലെ കാൻസറിനെ അതിജീവിച്ച ആഴ്സെന്യൂ കൃത്രിമ കാലിൽ ബഹിരാകാശത്തു പോകുന്ന ആദ്യ വ്യക്തിയുമാണ്. സിയാൻ പ്രോക്ടർ ബഹിരാകാശ പേടകത്തിന്റെ പൈലറ്റാകുന്ന ആദ്യ കറുത്ത വർഗക്കാരിയാണ്.
ബഹിരാകാശത്ത് 585 കിലോമീറ്റർ ഉയരത്തിലാണ് പേടകം ഭൂമിയെ വലം വച്ചത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ സഞ്ചാര പഥത്തേക്കാൾ 160 കിലോമീറ്റർ ഉയരെ. പേടകത്തിലെ ഭീമൻ ജനാലയിലൂടെ സഞ്ചാരികൾ ഭൂമിയെ കണ്ടു.
1969ൽ അപ്പോളോ 9 ദൗത്യത്തിന് ശേഷം അറ്റ്ലാന്റിക് സമുദ്രത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ ബഹിരാകാശ പേടകമാണ് ഡ്രാഗൺ. സ്പേസ് എക്സിന്റെ രണ്ട് മുൻ ദൗത്യങ്ങളും മെക്സിക്കോ ഉൾക്കടലിലാണ് ലാൻഡ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |