വെല്ലിംഗ്ടൺ: പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പര തുടങ്ങുന്നതിന് തൊട്ടു മുൻപ് റദ്ദാക്കിയതിനെ ന്യായീകരിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. അന്താരാഷ്ട്ര രംഗത്തെ എല്ലാ ഭീകര സംഘടനകളേയും സസൂക്ഷ്മം നിരീക്ഷിക്കുന്ന ഫൈവ് ഐയ്സാണ് പാകിസ്ഥാനിലെ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചതെന്നും ഒരു തരത്തിലും തള്ളിക്കളയാനാവാത്ത തരത്തിലുള്ള മേഖലയിൽ നിന്നുള്ള ഭീഷണിയായതിനാലാണ് പരമ്പര അവസാന നിമിഷം റദ്ദാക്കിയതെന്ന് ജസീന്ത കൂട്ടിച്ചേർത്തു. പരമ്പരയ്‌ക്കെതിരെ ഭീകരരുടെ ഫോൺകോളിലൂടെയുള്ള ഭീഷണി തള്ളിക്കളയരുതെന്ന് ഫൈവ് ഐയ്സിന്റെ നിർദ്ദേശമുണ്ടായിരുന്നെന്നും ആർഡേൺ സൂചിപ്പിച്ചു.
ഏഷ്യൻ മേഖലയിലെ സമീപകാലത്തെ സംഭവങ്ങളുടേയും ഫോൺ കോണുകളുടേയും അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തതെന്നും ന്യൂസിലാന്റ് പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാ റിപ്പോർട്ടുകളും വിശദമായി പരിശോധിച്ചപ്പോൾ പാകിസ്ഥാനിലെ സുരക്ഷാസംവിധാനങ്ങൾ ഒട്ടും പ്രതീക്ഷ നൽകുന്നതല്ലെന്ന റിപ്പോർട്ടാണ് ഫൈവ് ഐയ്സ് നൽകിയതെന്നും അവർ പറഞ്ഞു. ന്യൂസിലാന്റ്, ആസ്‌ട്രേലിയ, കാനഡ, അമേരിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സംയുക്ത സംവിധാനമാണ് ഫൈവ് ഐയ്സ്.
അതേ സമയം പരമ്പര അവസാന നിമിഷം റദ്ദാക്കിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. രാജ്യം വിടാനായി വിമാനത്താവളത്തിലേക്ക് പോകുമ്പോൾ ഭീഷണിയൊന്നുമുണ്ടായിരുന്നില്ലേയെന്ന് ന്യൂസിലാന്റ് ടീമിനെ പരിഹസിച്ച് പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് രംഗത്തെത്തി. അതേ വഴിയും സുരക്ഷയ്ക്ക് അതേ ഉദ്യോഗസ്ഥരുമായിരുന്നിട്ടും ഇത്തവണ ഭീഷ്ണിയൊന്നുമില്ലാത്തത് അദ്ഭുതമായിപ്പോയെന്ന് പരമ്പര റദ്ദാക്കിയ ന്യൂസീലൻഡ് ക്രിക്കറ്റ് ടീം വിമാനത്താവളത്തിൽ പ്രവേശിക്കുന്ന ചിത്രം പങ്കുവച്ച് ഹഫീസ് ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |