ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ യു.എസ് അധിനിവേശത്തിന് കൂട്ടു നിന്നതിന് പാകിസ്ഥാന് വലിയ വില നൽകേണ്ടി വന്നെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിൽ നിന്ന് യു.എസ് സേന പിന്മാറിയതിന് പിന്നാലെ ചില അമേരിക്കൻ സെനറ്റർമാർ പാകിസ്ഥാനെ പഴിക്കുന്നത് വേദനാജനകമാണെന്ന് ഇമ്രാൻ കൂട്ടിച്ചേർത്തു. അവരുടെ അപമാനകരമായ പിൻവാങ്ങലിന് പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നതിൽ ഒരു പാകിസ്ഥാനി എന്ന നിലയിൽ അതീവ ദുഖമുണ്ട്. അഫ്ഗാൻ വിഷയത്തിൽ അമേരിക്കയോടൊപ്പം നിന്നതിനും അവരുടെ പ്രവർത്തികളെ പിന്തുണച്ചതിനും പാകിസ്ഥാന് വലിയ വില നൽകേണ്ടതായി വന്നിട്ടുണ്ട്. - ഇമ്രാൻ പറഞ്ഞു.
9/ 11 ഭീകരാക്രമണം നടന്ന സമയത്ത് പാകിസ്ഥാനിൽ സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ പർവേസ് മുഷറഫ് തന്റെ സർക്കാരിനു വേണ്ടി അമേരിക്കൻ സഹായം തേടിയിരുന്നു. അഫ്ഗാനിസ്ഥാനിൽ യു.എസ് അധിനിവേശത്തിന് പിന്തുണ നല്കാനുണ്ടായ സാഹചര്യം അതാണെന്നും എന്നാൽ അത് ശരിയായ കാര്യമായിരുന്നുവെന്ന് കരുതുന്നില്ലെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ താലിബാന് പാകിസ്ഥാൻ നല്കുന്ന പിന്തുണയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് വിഷയത്തിൽ പ്രതികരണവുമായി പാകിസ്ഥാൻ രംഗത്തെത്തിയത്.
അതേ സമയം അഫ്ഗാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇമ്രാന്റേത്. സൈനിക പിന്മാറ്റത്തിലും രക്ഷാപ്രവർത്തനങ്ങളിലും ബൈഡൻ സ്വീകരിച്ച നിലപാട് പ്രശ്സനീയമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അമേരിക്കൻ പ്രസിഡന്റിന്റെ നിലപാട് വിവേക പൂർണ്ണവുമാണ്. ഇതിലും ഭംഗിയായി അഫ്ഗാൻ വിഷയം കൈകാര്യം ചെയ്യാനാകില്ല. സൈനിക പിന്മാറ്റമെന്നത് എത്രയും വേഗം നടക്കേണ്ട ഒന്നായിരുന്നുവെന്നും കൂടുതൽ രക്തച്ചൊരിച്ചിലുണ്ടാകാതെ കാര്യങ്ങൾ ഉത്തരവാദിത്വബോധത്തോടെ ഭംഗിയായി നിർവഹിക്കാൻ ബൈഡനായെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. അഫ്ഗാനിലെ അമേരിക്കയുടെ സൈനിക പിന്മാറ്റം തിടുക്കത്തിലായിരുന്നുവെന്നും അതാണ് സാഹചര്യം കൂടുതൽ വഷളാകാൻ കാരണമെന്നും പാകിസ്ഥാൻ നേരത്തെ വിമർശിച്ചിരുന്നു. അതേ സമയം അഫ്ഗാൻ വിഷയത്തിൽ പാകിസ്ഥാന്റെ നിലപാടുകൾ സസുക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമെങ്കിൽ പാകിസ്ഥാനോടുളള നയം പുനപരിശോധിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |