ചണ്ഡിഗർഹ്: അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ധു നയിക്കാനാണ് സാദ്ധ്യതയെന്ന് സംസ്ഥാനത്തിന്റ ചുമതലകൾ വഹിക്കുന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. തിരഞ്ഞെടുപ്പിൽ പാർട്ടി ആര് നയിക്കണമെന്ന് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധി ആയിരിക്കും തീരുമാനിക്കുന്നതെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിന് ഏറ്റവും കൂടുതൽ സാദ്ധ്യത സിദ്ധുവിനാണെന്ന് റാവത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സിദ്ധു സംസ്ഥാന നേതാക്കൾക്കിടയിലും ജനങ്ങൾക്കിടയിലും പൊതുസമ്മതനായ വ്യക്തി ആയതിനാൽ കൂടിയാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ സാദ്ധ്യതയെന്ന് റാവത്ത് സൂചിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഓപ്പണറായിരുന്ന സിദ്ധു നിലവിൽ പഞ്ചാബ് കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനാണ്.
ഇന്നലെ മാത്രമാണ് ചരൺജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം എടുത്തതെന്നും അമരീന്ദർ സിംഗ് ഗവർണർക്ക് രാജി സമർപ്പിക്കുന്നതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു തങ്ങളെന്നും റാവത്ത് പറഞ്ഞു. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ പങ്കെടുപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും എന്നാൽ പങ്കെടുക്കണമോ വേണ്ടയോ എന്നുള്ളത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണെന്നും റാവത്ത് സൂചിപ്പിച്ചു.
സംസ്ഥാനത്ത് രണ്ട് ഡപ്യൂട്ടി മുഖ്യമന്ത്രിമാർ വേണമെന്നതാണ് നിലവിലെ പാർട്ടി തീരുമാനമെന്നും എന്നാൽ ഇതുവരെയായും ആ സ്ഥാനത്തേക്ക് ആരെയും തിരഞ്ഞെടുത്തിട്ടില്ലെന്നും റാവത്ത് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |