കോഴിക്കോട്: വർഷങ്ങൾക്കുമുൻപ് ബിടെക് പരീക്ഷയിൽ തോറ്റവരെ 20 മാർക്ക് സ്‌പെഷ്യൽ മോഡറേഷൻ നൽകി കാലിക്കറ്റ് സർവകലാശാല ജയിപ്പിച്ചതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. എം.ജി. സർവകലാശാല ബിടെക് പരീക്ഷയിൽ തോറ്റവരെ ജയിപ്പിക്കാൻ മന്ത്രിയുടെ അദാലത്തിലൂടെ 5 മാർക്ക് ദാനമായി നൽകിയത് വിവാദമാവുകയും ഗവർണറുടെ നിർദ്ദേശപ്രകാരം അധിക മാർക്ക് റദ്ദാക്കുകയും ചെയ്തതിനുപിന്നാലെയാണ് കാലിക്കറ്റ് സർവകലാശാലയിൽ 20 മാർക്ക് വരെ ദാനമായി നൽകി വിസി ഉത്തരവിട്ടത്. ബിടെക് പരീക്ഷയിൽ തോറ്റ ഇരുന്നൂറോളംപേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ മാസം 24 ന് ചേരുന്ന അക്കാദമിക് കൗൺസിലിന്റെ അംഗീകാരത്തിന് വിധേയമാണ് വിസി യുടെ വിവാദ ഉത്തരവ്.
വിസിയ്‌ക്കോ അക്കാദമിക് കൗൺസിലിനോ സിൻഡിക്കേറ്റിനോ മോഡറേഷൻ മാർക്ക് കൂട്ടി നൽകാൻ അധികാരമില്ലെന്നിരിക്കെയാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി വി.സി അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ ഉത്തരവിടാൻ വിസി യിൽ നിക്ഷിപ്‌തമായ പ്രത്യേക അധികാരമുപയോഗിച്ച് മാർക്ക് ദാനം നടത്തിയിരിക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
2004 ലെ സ്‌കീമിൽ ബിടെക് പരീക്ഷയെഴുതിയവരെ വർഷങ്ങൾ കഴിഞ്ഞ് പ്രത്യേക മോഡറേഷൻ നൽകി ജയിപ്പിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു.കേരളത്തിലെ മറ്റു സർവ്വകലാശാലകൾ, ഒരൂ വിഷയത്തിന് തോൽക്കുന്നവർക്ക് പോലും സ്‌പെഷ്യൽ സപ്പ്ളിമെന്ററി പരീക്ഷകൾ നടത്തുമ്പോഴാണ് കാലിക്കറ്റ് സർവകലാശാലയിൽ തോറ്റ വിദ്യാർഥികളെ മാർക്ക് ദാനം നൽകി ജയിപ്പിക്കുന്നത്.
സർവകലാശാല ചട്ടപ്രകാരം നിയമിക്കപെടുന്ന പരീക്ഷാ ബോർഡിന് മാത്രമേ മോഡറേഷൻ മാർക്ക് നിശ്ചയിക്കാൻ അധികാരമുള്ളൂ. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ മോഡറേഷനിൽ മാറ്റംവരുത്താനോ പരീക്ഷഫലം മാറ്റാനോ ആർക്കും അധികാരമില്ല. ഫലം പ്രസിദ്ധീകരിക്കുന്നതോടെ ബന്ധപ്പെട്ട ബോർഡിന്റെ ചുമതലകളും അവസാനിക്കും. മാർക്ക് ദാനം അടിയന്തരമായി റദ്ദാക്കണമെന്നും,വിവാദമായ മാർക്ക് ദാനം നടത്തിയ വിസി ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ഗവർണർക്ക് നിവേദനം നൽകിയിരിക്കയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |