എണ്ണവില കുതിച്ചപ്പോഴാണ് രാജ്യത്ത് ജനം ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് അമിതമായി ചിന്തിച്ച് തുടങ്ങിയത്. ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളിലെല്ലാം വെല്ലുവിളിയായി കണക്കാക്കുന്നത് ചാർജ്ജിംഗ് പോയിന്റുകൾ രാജ്യത്ത് വിപുലീകരിക്കേണ്ട ആവശ്യത്തെ കുറിച്ചാണ്. എന്നാൽ ഇതിന് മറുവാദവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്ത് വിവിധ ഇടങ്ങളിലായി ഇലക്ട്രിക് ഹൈവേകൾ നിർമ്മിക്കുക എന്നതാണ് ഇതിനുള്ള പോം വഴി. വാഹനങ്ങൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ ബാറ്ററികൾ ചാർജാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. വഴിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർത്തിയിട്ട് ചാർജ് ചെയ്യുമ്പോൾ യാത്രക്കാർക്കുണ്ടാവുന്ന സമയ നഷ്ടവും ഇതിലൂടെ പരിഹരിക്കാനാവും.
രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ നിന്നും രാജസ്ഥാനിലെ ജയ്പൂരിനെ ബന്ധിപ്പിക്കുന്ന 200 കിലോമീറ്റർ നീളമുള്ള ഇലക്ട്രിക് ഹൈവേ നിർമ്മിക്കുവാനാണ് ഇപ്പോൾ കേന്ദ്രം ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ചില വിവരങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പങ്കുവച്ചു. ഇലക്ട്രിക് ഹൈവേ തന്റെ സ്വപ്ന പദ്ധതിയെന്നാണ് ഗഡ്കരി വിശേഷിപ്പിച്ചിട്ടുള്ളത്. ഫോസിൽ ഇന്ധന അധിഷ്ഠിത ഓട്ടോമോട്ടീവ് മേഖലയെ ഇലക്ട്രിക് യുഗത്തിലേക്ക് മാറ്റുന്നതിന്റെ നട്ടെല്ലാവും ഇലക്ട്രിക് ഹൈവേകൾ.
ഇലക്ട്രിക് ഹൈവേയിൽ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ റോഡിലുള്ള കേബുളുമായി വാഹനത്തിന്റെ ചാർജ് പോയിന്റ് ബന്ധിപ്പിച്ചാണ് ചാർജ് ചെയ്യുന്നത്. വിദേശ രാജ്യങ്ങളിൽ ട്രക്കുകൾക്കായുള്ള ഇത്തരം പാതകൾ നിലവിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ റാഡിനരികിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോമാഗ്‌നെറ്റിക് സാങ്കേതികവിദ്യയിലൂടെ വാഹനങ്ങൾ ചാർജ് ചെയ്യുന്ന ആധുനിക രീതിയാവും ഇലക്ട്രിക് ഹൈവേകളിൽ കൂടുതൽ ഉപയോഗപ്രദമാവുക. നിലവിൽ ജർമ്മനിയിലും സ്വീഡനിലും ഇലക്ട്രിക് ഹൈവേകൾ ഉപയോഗത്തിലുണ്ട്. 2018ലാണ് സ്വീഡൻ ഇലക്ട്രിക് ഹൈവേകൾ തുറന്നത്. ഇതിലൂടെ ഇലക്ട്രിക് വാഹനങ്ങൾ കടന്ന് പോകുമ്പോൾ ബാറ്ററികൾ ചാർജ്ജ് ആവാൻ കഴിയുന്നുമുണ്ട്.
ജർമ്മനിയിലെ ആദ്യത്തെ ഇലക്ട്രിക് ഹൈവേ 2019ലാണ് പ്രവർത്തനക്ഷമമായത്. ഫ്രാങ്ക്ഫർട്ടിന്റെ തെക്ക് ഭാഗത്തായാണ് ഹൈവേ സ്ഥിതിചെയ്യുന്നത്. ഇന്ത്യയിൽ ഇലക്ട്രിക് ഹൈവേ തന്റെ സ്വപ്നമാണെന്ന് പറയുമ്പോഴും, സ്വപ്നം പൂർത്തീകരിക്കാനുള്ള ചർച്ചകൾ ഗഡ്കരി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഒരു വിദേശ കമ്പനിയുമായി ചർച്ച നടത്തി കഴിഞ്ഞു. ഇത് സ്വീഡിഷ് കമ്പനിയാണെന്നാണ് ലഭ്യമാവുന്ന സൂചന. 2022 പകുതിയോടെ ഹൈവേയുടെ നിർമ്മാണം ആരംഭിക്കുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |