ചങ്ങനാശേരി: അമ്പതുവർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന ചാലച്ചിറ കുടുംബാരോഗ്യ ഉപകേന്ദ്രത്തിൽ ശുചിമുറിയും കുടിവെള്ളവും ഫർണീച്ചറുകളും മരുന്ന് സൂക്ഷിക്കാനായി ഫ്രിഡ്ജും ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കെട്ടിടത്തിനുവെളിയിൽ 75 മീറ്റർ അകലെ കുറ്റിക്കാട്ടിൽ ഒരു ശുചി മുറി ഉണ്ടെങ്കിലും വെള്ളം ലഭ്യമല്ലാത്തതിനാൽ അത് ഉപയോഗശൂന്യമായ നിലയിലാണ്. തൊട്ടടുത്തുള്ള സ്ത്രീപഠനകേന്ദ്രത്തിനോടു ചേർന്നും ഒരു ശുചി മുറി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും വെള്ളമില്ലാത്തതുമൂലം കാടുകയറി നശിച്ചുകിടക്കുകാണ്. ഇവിടെ ചികിത്സയ്ക്കായി എത്തുന്ന ഗർഭിണികളും കുട്ടികളും ശുചി മുറിയ്ക്കായി സമീപത്തുള്ള വീടുകളെയാണ് ആശ്രയിക്കുന്നത്. മാസത്തിലൊരിക്കൽ ഇവിടെ കുത്തിവെയ്പ്പ് നടത്തുന്നുണ്ട്. യൂറിൻ പരിശോധനയ്ക്കും മറ്റുമായി വീടുകളിൽ നിന്നും വെള്ളം രോഗികൾ തന്നെ കൊണ്ടുവരേണ്ട ഗതികേടിലാണ്. രോഗികൾക്ക് കുടിക്കാൻ പോലും വെള്ളം ലഭ്യമല്ല. ഏഴുവാർഡുകളിലായി 12 ആശാവർക്കർമാരും ഒരു ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറും ഒരു ജൂണിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാണ് ഈ ഹെൽത്ത് സെന്ററിലെ ആരോഗ്യപ്രവർത്തകർ. ഇവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ പോലും സമീപവീടുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇവിടെയെത്തുന്ന ഒരു രോഗിക്ക് തലകറങ്ങിയാൽ കിടക്കാൻ പോലും സൗകര്യമില്ല. ദൂരസ്ഥലങ്ങളിൽ നിന്നും ജോലിക്കായെത്തുന്ന സ്റ്റാഫിന് താമസിക്കുന്നതിനാവശ്യമായ ക്വാർട്ടേഴ്സ് സൗകര്യവുമില്ല. മുൻപ് ഇവിടെ നേഴ്സുമാർ താമസിച്ചിരുന്നെങ്കിലും ഇപ്പോൾ കെട്ടിടത്തിന്റെ കാലപ്പഴക്കംമൂലം കതകും ജനലുകളും നാശത്തിന്റെ വക്കിലായതിനാൽ ആരും ഇവിടെ തങ്ങാൻ ധൈര്യം കാണിക്കാറില്ല.
കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിൽ മുൻകൂട്ടിയുള്ള ഡോക്ടർമാരുടെ സേവനം ഉണ്ടാകണമെന്ന് അനുശാസിക്കുന്നുണ്ട്. കൂടാതെ കാത്തിരുപ്പ് മുറി, ക്ലീനിക്, പ്രതിരോധ കുത്തിവെയ്പ്പിനും ഭക്ഷണം നൽകാനുമുള്ള മുറി, ശുചിമുറി സൗകര്യങ്ങൾ എന്നിവയും വേണമെന്ന് നിർബന്ധമുണ്ടെങ്കിലും ഇതൊന്നും ചാലച്ചിറ കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ ഇല്ല.
കുറിച്ചി ഗ്രാമപഞ്ചായത്തിലെ 7 വാർഡുകളിൽ നിന്നായി പതിനാലായിരത്തോളം ജനങ്ങളുടെ ആരോഗ്യപരിപാലനമാണ് നിലവിൽ ചാലച്ചിറ ഹെൽത്ത്സെന്ററിലൂടെ ലഭിക്കേണ്ടത്. ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ, ഗ്രാമസഭ എന്നിവയുടെ യോഗങ്ങൾ കൂടുന്നത് ഇവിടെയാണ്. ഇരിക്കാൻ കസേരകൾ പോലുമില്ല. മൂന്നോനാലോ ഇരുമ്പുകസേരകളുള്ളത്. ഈ കസേരകളിൽ ഇരുന്നാൽ സെ്ര്രഫിക്കാകുമെന്നതിനാൽ ആരും ിതിൽ ഇരിക്കാറില്ല. വൈദ്യുതി ലൈറ്റുകൾ പോലും പ്രകാശിക്കുന്നില്ല. മൂന്നു വർഷം മുൻപ് മൂന്നരലക്ഷം രൂപ മുടക്കി കെട്ടിടം പുതുക്കിപ്പണിതെങ്കിലും കുടിവെള്ളവും ശുചി മുറിയും ഇപ്പോഴും കിട്ടാക്കനിയാണ്. ഈ കോമ്പൗണ്ടിൽ ഒരു ഓവർഹെഡ് ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ഇതുവരെ ലഭ്യമായിട്ടില്ല. ടാങ്കിൽ വെള്ളം എത്തിച്ച് സ്ഥിരമായി വെള്ളം ലഭ്യമാക്കുവാൻ വേണ്ട നടപടി അധികാരികൾ കൈക്കൊള്ളേണ്ടതാണ്.
ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ പ്രദേശമായ ഇത്തിത്താനത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ചാലച്ചിറ കുടുംബക്ഷേമകേന്ദ്രത്തെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യവികസനം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ചങ്ങനാശേരി എം.എൽ.എയ്ക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും നിവേദനം നൽകുവാൻ ഇത്തിത്താനം വികസനസമിതി യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |