ദുബായ് : സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയുടെ തിരുവോണം ബമ്പർ അടിച്ച ഭാഗ്യവാനാരാണെന്ന് നറുക്കെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരയുകയാണ് മലയാളികൾ. എന്നാൽ ആ ഭാഗ്യവാൻ കേരളത്തിലല്ല കടലിനപ്പുറം ദുബായിലാണുള്ളതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓൺലൈൻ യുഗത്തിൽ ഗൂഗിൾ പേയിലൂടെ പണം നൽകി സുഹൃത്ത് വഴി ലോട്ടറി ടിക്കറ്റിന്റെ ചിത്രം വാട്സാപ്പിൽ വാങ്ങി ഭാഗ്യത്തിനായി കാത്തിരുന്ന വയനാട് പനമരം സ്വദേശി സൈതലവിയാണ് ആ ഭാഗ്യവാൻ. ദുബായിൽ ഒരു റസ്റ്റോറന്റിൽ ജോലി നോക്കുകയാണ് നാൽപ്പത്തഞ്ച്കാരനായ ഈ വയനാടുകാരൻ.
ഒരാഴ്ച മുൻപാണ് സൈതലവി പാലക്കാട്ടുകാരനായ സുഹൃത്തിനെ കൊണ്ട് ടിക്കറ്റ് എടുത്തത്. ഒറ്റടിക്കറ്റ് മാത്രമാണ് ഇയാൾ എടുത്തത്. ഇതിനായുള്ള 300 രൂപ ഗൂഗിൾ പേ വഴിയാണ് അയച്ചു കൊടുത്തത്, പകരം സുഹൃത്ത് ടിക്കറ്റിന്റെ ഫോട്ടോ വാട്സാപ്പ് ചെയ്തു കൊടുത്തു. ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞതോടെ സൈതലവി മകനെ വിട്ട് പാലക്കാട് നിന്നും ടിക്കറ്റ് കണ്ട് ബോദ്ധ്യപ്പെട്ടു. ടിക് ടോക് വിഡിയോയിലൂടെയാണ് സൈതലവി വിജയിയായ വിവരം യൂട്യൂബറായ തളിപ്പറമ്പ് സ്വദേശി ജാസിം കുട്ടിയസൻ പുറത്ത് വിട്ടത്. ഇവർ ഒരിടത്താണ് ദുബായിൽ താമസിക്കുന്നത്.
കൊല്ലം കരുനാഗപ്പള്ളി സബ് ഓഫീസിൽ വിതരണം ചെയ്ത ടി.ഇ 645465 നമ്പർ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം അടിച്ചത്. 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായനികുതിയും കിഴിച്ച് 7.39 കോടി ഒന്നാം സമ്മാനമായി സൈതലവിക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |