കോഴിക്കോട് : സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയുടെ തിരുവോണം ബമ്പർ തനിക്കാണ് അടിച്ചതെന്ന് അവകാശവാദവുമായി പ്രവാസിയായ വയനാട് പനമരം സ്വദേശി സൈതലവി രംഗത്തു വന്നു. ദുബായിലുള്ള സൈതലവി തന്റെ സുഹൃത്ത് മുഖാന്തരമാണ് ടിക്കറ്റ് വാങ്ങിയത്. ഒന്നാം സമ്മാനം ലഭിച്ചെന്ന് ഭർത്താവ് പറഞ്ഞപ്പോൾ മാത്രമാണ് അറിഞ്ഞതെന്ന് സൈതലവിയുടെ ഭാര്യയും വെളിപ്പെടുത്തി. ടിക്കറ്റ് ഉടൻ സുഹൃത്ത് വീട്ടിലെത്തിക്കുമെന്നാണ് ഭർത്താവ് പറഞ്ഞതെന്നും വീട്ടമ്മ വെളിപ്പെടുത്തി.
അതേസമയം തൃപ്പൂണിത്തുറയിലുള്ള ഏജൻസി വിറ്റ ടിക്കറ്റ് എങ്ങനെ വയനാട്ടിലെത്തി എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. കോഴിക്കോട്ടുകാരനായ സുഹൃത്ത് തനിക്ക് വേണ്ടി എടുത്ത ടിക്കറ്റെന്ന സൈതലവിയുടെ വാദം. എന്നാൽ ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്ന് ഏജൻസിയും ഉറപ്പിച്ച് പറയുന്നു. തങ്ങൾ വിറ്റ ടിക്കറ്റിന് തന്നെയാണ് 12 കോടിയുടെ സമ്മാനം നേടിയതെന്ന നിലപാടിൽ അവർ ഉറച്ച് നിൽക്കുകയുമാണ്.
ദുബായിൽ ഒരു റസ്റ്റോറന്റിൽ ജോലി നോക്കുകയാണ് നാൽപ്പത്തഞ്ച്കാരനായ സൈതലവി. ഗൂഗിൾ പേയിലൂടെ പണം നൽകി സുഹൃത്ത് വഴി ലോട്ടറി ടിക്കറ്റിന്റെ ചിത്രം വാട്സാപ്പിൽ വാങ്ങി ഭാഗ്യത്തിനായി കാത്തിരിക്കുകയായിരുന്നു ഇയാൾ. ഒരാഴ്ച മുൻപാണ് സൈതലവി സുഹൃത്തിനെ കൊണ്ട് ടിക്കറ്റ് എടുത്തത്. ഒറ്റടിക്കറ്റ് മാത്രമാണ് ഇയാൾ എടുത്തത്. നറുക്കെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും ബമ്പർ വിജയിയെ കണ്ടെത്താനാവാതെ ഇരുന്നപ്പോഴാണ്. സൈതലവി വിജയിയായ വിവരം യൂട്യൂബറായ തളിപ്പറമ്പ് സ്വദേശി ജാസിം കുട്ടിയസൻ പുറത്ത് വിട്ടത്. ഇവർ ഒരിടത്താണ് ദുബായിൽ താമസിക്കുന്നത്.
കൊല്ലം കരുനാഗപ്പള്ളി സബ് ഓഫീസിൽ വിതരണം ചെയ്ത ടി.ഇ 645465 നമ്പർ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം അടിച്ചത്. 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായനികുതിയും കിഴിച്ച് 7.39 കോടി ഒന്നാം സമ്മാനമായി സൈതലവിക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |