വൈക്കം: വേമ്പനാട്ടുകായലിൽ മല്ലിക്കക്ക ഖനനം വ്യാപകമായതോടെ കറുത്ത കക്കയുടെ ലഭ്യത കുറയുമെന്ന ആശങ്കയിൽ പരമ്പരാഗത കക്കവാരൽ തൊഴിലാളികൾ. ദിവസങ്ങൾ മാത്രം വളർച്ച എത്തിയ കക്ക ഇറച്ചിക്കായാണ് വാരിയെടുക്കുന്നത്. പൂർണ വളർച്ചയെത്തിയ ഒരു പാട്ട കക്കയിൽ നിന്ന് ഏഴ് കിലോ ഇറച്ചി ലഭിക്കും. ഒരു കിലോ കക്ക ഇറച്ചിക്ക് 40 രൂപയാണ് വില. വലിപ്പമനുസരിച്ച് ഒരു പാട്ട കക്ക 45 രൂപ മുതൽ 80 രൂപവരെ നിരക്കിലാണ് വിൽക്കുന്നത്. കക്ക ഇറച്ചി വില്പനയിൽ ഏർപ്പെടുന്ന ലോബികൾ നിരവധി ആൾക്കാരെ നിയോഗിച്ചാണ് മല്ലിക്കക്ക വാരിക്കുന്നത്. പുലർച്ചെ വള്ളങ്ങളിൽ എത്തുന്നവർ ചുരുങ്ങിയ സമയം കൊണ്ട് കക്ക വാരി വള്ളം നിറച്ചു മടങ്ങും. വേമ്പനാട്ടുകായലിൽ വെച്ചൂർ മുതൽ പൂത്തോട്ടവരെയാണ് അനധികൃത ഖനനം. ഫിഷറീസ് അധികൃതരുടേയും മറ്റും പരിശോധനയും നടക്കുന്നില്ല. കഴിഞ്ഞ ദിവസം ടി.വി പുരം പള്ളി പ്രത്തുശ്ശേരി ഭാഗത്ത് അനധികൃത മല്ലിക്കക്ക ഖനനത്തിൽ ഏർപ്പെട്ടവരെ മൂത്തേടത്തുകാവ് കക്കസംഘം അധികൃതർ തടഞ്ഞിരുന്നു.
ഇങ്ങനെ പോയാൽ കക്ക നാമമാത്രമാകും
വലിയ കക്കയുടെ എഴിലൊന്ന് വലിപ്പമെത്തിയ മല്ലിക്ക വാരിയെടുക്കുന്നത് തുടർന്നാൽ ഒരു വർഷത്തിനകം വേമ്പനാട്ടുകായലിൽ കക്ക ലഭ്യത നാമമാത്രമാകും. വേമ്പനാട്ടുകായലിൽ കക്ക സുലഭമായി ലഭിക്കുന്നിടമാണ് വൈക്കം. കക്കയുടെ നഴ്‌സറിയെന്നാണ് വൈക്കം കായൽ അറിയപ്പെടുന്നത്. വൈക്കത്ത് മൂന്ന് കക്ക സഹകരണ സംഘങ്ങളാണുള്ളത്. ടി.വി പുരം പഞ്ചായത്തിലെ പള്ളിപ്രത്തുശേരിയിലും മൂത്തേടത്തുകാവിലും വെച്ചൂരിലെ അംബികാമാർക്കറ്റിലുമാണ് കക്ക സംഘങ്ങൾ പ്രവർത്തിക്കുന്നത്.
സംഘങ്ങളിലെ തൊഴിലാളികൾക്ക് പുറമെ അസംഘടിതരായ നിരവധി കക്കാ തൊഴിലാളികളും കക്കാവാരലിലേർപ്പെട്ട് ഉപജീവനം നടത്തുന്നുണ്ട്. അനധികൃത മല്ലികക്ക ഖനനം വേമ്പനാട്ടുകായലിലെ കക്കയുടെ നാശത്തിനിടയാക്കുന്നതിനു മുമ്പ് അധികൃതർ ശക്തമായ നടപടി സ്വീകരിക്കണം
വേണുഗോപാൽ, കക്കവാരൽ തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |