കളമശേരി: ലോകം മുഴുവൻ ഇന്ന് അൽഷിമേഴ്സ് ദിനം ആചരിക്കുമ്പോൾ ഈ രോഗാവസ്ഥയെയും പരിചരണത്തെയും കുറിച്ച് ഒരു പുസ്തകമൊരുക്കുകയാണ് ബിനോയ് ബി. രാജ്. എച്ച്.എം.ടി ജീവനക്കാരനായിരുന്ന പിതാവ് രാജൻ സ്മൃതിനാശരോഗത്തിന് ഇരയായതിന്റെ ദുരനുഭവങ്ങളാണ് പ്രേരണ.
വീട്ടിലേക്കുള്ള വഴി അറിയില്ല, ഭാര്യയോട് ഈ സ്ത്രീ ആരാണെന്നു ചോദിക്കുക, വീട്ടുകാരോട് അന്യവീട്ടിൽ ചെന്നുപെട്ടപോലെ സംസാരിക്കുക, ദേഷ്യം, ആഹാരം കഴിച്ച കാര്യം മറന്നു പോവുക, ഉചിതമല്ലാത്ത സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യുക തുടങ്ങി നൂറായിരം പ്രശ്നങ്ങളാണ് മറവിരോഗികളുടെ ഉറ്റവർ നേരിടേണ്ടത്.
രാവും പകലും ഒരാൾ കൂടെ വേണം.
ജീവിതത്തിലെ പല കാര്യങ്ങൾക്കും അവധി കൊടുത്ത് പിതാവിനെ ബിനോയും സഹോദരൻ ബിനിലും മാറി മാറി പരിചരിച്ചു. 8 വർഷം കൊണ്ട് രോഗത്തിന്റെ മൂന്ന് ഘട്ടങ്ങളും കടന്നുപോയി. അതിൽ മൂന്ന് വർഷം പക്ഷാഘാതം, അവസാന എട്ട് മാസം കരൾവീക്കം, പിന്നെ മരണം.
അച്ഛനെ പരിചരിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളും പാളിച്ചകളും അതിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളും, ഡോക്ടർമാരുടെയും കൗൺസിലർമാരുടെയും ഉപദേശങ്ങളും, താൻ വായിച്ചറിഞ്ഞ അറിവുകളും എല്ലാം കോർത്തിണക്കിയാണ് 'ഒരു അൽഷിമേഴ്സ് പരിചാരകന്റെ ഓർമ്മക്കുറിപ്പുകൾ' ഒരുക്കുന്നത്.
മരുന്നില്ലാത്ത, മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഈ മസ്തിഷ്ക രോഗത്തെ തുറന്നുകാട്ടാൻ ലളിതമായ ഭാഷയിൽ ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ന്യൂറോളജി വിഭാഗം മേധാവിയും പ്രശസ്ത ശാസ്ത്ര സാഹിത്യകാരനും സംഗീതജ്ഞനുമായ ഡോ.ആനന്ദ കുമാറാണ് അവതാരിക എഴുതിയത്.
ലോക അൽഷിമേഴ്സ് ദിനമായ ഇന്ന് പുസ്തകത്തിന്റെ കവർപേജ് പ്രകാശനം ചെയ്യും.
രോഗത്തെപ്പറ്റിയുള്ള അറിവും പരിചരണത്തിലുള്ള ക്ഷമയുമാണ് പരിചരണത്തിന്റെ കാതൽ എന്ന് ബിനോയ് പറയുന്നു.
മറവി രോഗബാധിതരായ മാതാപിതാക്കളെ വളരെ നന്നായി പരിചരിക്കുന്നവരും ധാരാളമായുണ്ട്. ഊണും ഉറക്കവുമില്ലാതെ പരിഭവമില്ലാതെ മടിയില്ലാതെ സഹാനുഭൂതിയോടെയും അർപ്പണബോധത്തോടെയും നിസ്സഹായരായ പ്രിയപ്പെട്ടവരെ പൊന്നുപോലെ നോക്കുന്നവർക്കുള്ള തന്റെ സമർപ്പണമാണ് ഈ പുസ്തകമെന്ന് ബിനോയ് പറയുന്നു. യു.സി. കോളേജ് ജംഗ്ഷനിലെ കൊച്ചി ഐ കെയർ കണ്ണാശുപത്രിയുടെ ഡയറക്ടറാണ് ബിനോയ് ബി.രാജ്. എറണാകുളത്ത് ബിസിനസ് നടത്തുന്നു ബിനിൽ ബി രാജ്.
5 കോടി രോഗികൾ
ലോകത്ത് 5 കോടിയോളം ജനങ്ങൾ ഡിമെൻഷ്യ (മേധക്ഷയം) ബാധിച്ചവരാണ്. അതിൽ ഭൂരിഭാഗവും അൽഷിമേഴ്സ് രോഗികളും. ഇന്ത്യയിൽ ഇത് നാല് ദശലക്ഷത്തിനു മുകളിലാണ്.
ഓരോ മൂന്നു സെക്കൻഡിലും ലോകത്ത് ഒരു രോഗി ഉണ്ടാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |