പൊൻകുന്നം : കല്ലറയ്ക്കൽ സ്റ്റോഴ്‌സ് ഉടമ തച്ചപ്പുഴ കല്ലറയ്ക്കൽ കെ.ജെ.ജോസഫിന്റെ വാഹനം തടഞ്ഞ് പണം കവർന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കഴിഞ്ഞ 17 ന് രാത്രിയിലാണ് സംഭവം. ചേനപ്പാടി തരകനാട്ടുകുന്ന് പറയരുവീട്ടിൽ അഭിജിത്ത് (25), തമ്പലക്കാട് തൊണ്ടുവേലി കൊന്നയ്ക്കാപറമ്പിൽ ഹരികൃഷ്ണൻ (24), തമ്പലക്കാട് വേമ്പനാട്ട് രാജേഷ് (23) തമ്പലക്കാട് കുളത്തുങ്കൽ മുണ്ടപ്ലാക്കൽ ആൽബിൻ (26) എന്നിവരാണ് അറസ്റ്റിലായത്. 25,000 രൂപയാണ് തട്ടിയെടുത്തത്. ഹോൾസെയിൽ വ്യാപാരിയായതിനാൽ കൂടുതൽ പണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘം കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ബിഗ്‌ഷോപ്പറുമായി പതിവായി വാനിൽ കയറി മടങ്ങുന്ന കടയുടമയെ പലദിവസം നിരീക്ഷിച്ചാണിവർ പദ്ധതി തയ്യാറാക്കിയത്. സമീപത്തെ ബേക്കറിയിലെ ജീവനക്കാരനായ അഭിജിത്തിനെ ചേനപ്പാടിയിലെ വീട്ടിൽ നിന്നും, മറ്റുള്ളവരെ എറണാകുളം ഇടപ്പള്ളിയിലെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് കത്തികളും കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കുകളും കണ്ടെടുത്തു. കുറച്ചുപണം ചെലവഴിച്ചു. വീതംവച്ച ബാക്കി പണവും കണ്ടെത്തി. സമീപത്തെ സ്വർണവ്യാപാരിയെയാണ് പ്രതികൾ ആദ്യം ലക്ഷ്യമിട്ടിരുന്നതെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടൻ പറഞ്ഞു. പൊൻകുന്നം എസ്.എച്ച്.ഒ സജിൻ ലൂയിസ്, എസ്.ഐ.മാരായ ടി.ജി.രാജേഷ്, ജയകുമാർ, സി.പി.ഒ.മാരായ റിച്ചാർഡ് സേവ്യർ, സി.എ.ലേഖ, കെ.ബിബിൻ, അനീഷ്‌കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |