ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രി പരാധീനതകൾക്കും പരിവട്ടങ്ങൾക്കും നടുവിൽ. ആശുപത്രിയിലെ ഒ.പി ബ്ലോക്കിന് മുകളിൽ ആരംഭിച്ച ഓപ്പറേഷൻ തിയേറ്ററിന്റെ ഉദ്ഘാടനം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നതാണ്. ഇതുവരെ ഇവിടെ പ്രവർത്തനം ആരംഭിച്ചില്ല. അശാസ്ത്രീയമായ നിർമാണവും ഓപ്പറേഷൻ തിയേറ്ററിന് മതിയായ സാധന സാമഗ്രികൾ ഇല്ലാത്തതുമാണ് ഇവിടെ പ്രവർത്തനം ആരംഭിക്കുന്നതിന് തടസമായി നിൽക്കുന്നത്.
ആശുപത്രിയിലെ മൂന്ന് നില ജനറൽ വാർഡ് കൊവിഡ് രോഗികൾക്കായി മാറ്റിയതിനാൽ ശസ്ത്രക്രിയ നടത്തേണ്ടിവരുന്ന രോഗികൾക്ക് അതിന് മുൻപുള്ള ആശുപത്രി വാസത്തിന് മതിയായ കിടക്കൾ കിട്ടാതെ വരുന്ന അവസ്ഥയും നിലനിൽക്കുകയാണ്. ഇതുകാരണം ഓപ്പറേഷന്റെ എണ്ണം കുറയ്‌ക്കേണ്ട അവസ്ഥയായതിനാൽ രോഗികൾ ദുരിതത്തിലുമാണ്.
ഓപ്പറേഷൻ തിയേറ്ററും പോസ്റ്റ് ഓപ്പറേറ്റ് വാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ ഓപ്പറേഷൻ കഴിഞ്ഞ രോഗികളെ ആംബുലൻസിലാണ് ഇവിടെ പോസ്റ്റ് ഓപ്പറേറ്റ് വാർഡിലേക്ക് മാറ്റുന്നത്.
കൊവിഡ് സെന്ററുള്ള ഇവിടെ നിന്ന് കൊവിഡ് ഡ്യൂട്ടിക്കായി സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ അയയ്ക്കുന്നത് കാരണം ഇവരുടെ ഒ.പിയിലെത്തുന്നവർക്ക് ഡോക്ടറുടെ സേവനം ലഭിക്കാതെ പോകുന്നു. ഇതുകൂടാതെ ആശുപത്രി ഫാർമസിയിൽ മതിയായ മരുന്നുകളില്ലെന്ന ആരോപണവും ശക്തമാണ്. ആശുപത്രി പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യവുമുണ്ട്.
പരാതികൾ
ആവശ്യത്തിന് ജീവനക്കാരില്ല
പലപ്പോഴും ആംബുലൻസ് ലഭിക്കുന്നില്ല
ഫാർമസിയിൽ ആവശ്യത്തിന് മരുന്നില്ല
ആശുപത്രി പരിസരത്ത് തെരുവ് നായ ശല്യവും രൂക്ഷം
ഡയാലിസിസ്, പാലിയേറ്റീവ് കെയർ തുടങ്ങിയവ ഇവിടെ ആരംഭിച്ചിട്ട് നാളുകളായെങ്കിലും അതിന്റെ പേരിൽ പോസ്റ്റുകൾ അനുവദിച്ചിട്ടില്ല.
ആംബുലൻസ് ഉണ്ടെങ്കിലും
6 ആംബുലൻസുകൾ ഇവിടെയുണ്ടെങ്കിലും പലപ്പോഴും ഒന്ന് പോലും സമയത്ത് ലഭിക്കാറില്ലെന്ന് ആശുപത്രി ജീവനക്കാർ തന്നെ പറയുന്നു. ആംബുലൻസിന്റെ അഭാവം കാരണം ഓപ്പറേഷൻ കഴിഞ്ഞാലും പോസ്റ്റ് ഓപ്പറേറ്റ് വാർഡിൽ എത്താൻ മണിക്കൂറുകളോളം താമസിക്കും. മാത്രവുമല്ല രോഗികളെ മെഡിക്കൽ കോളേജ് അടക്കമുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനും പലപ്പോഴും ആംബുലൻസ് ലഭിക്കാറില്ലെന്ന് അനുഭവസ്ഥർ തന്നെ പറയുന്നു. ആശുപത്രിയിലെ പല ആംബുലൻസുകളും നിസാര പണികളുടെ പേരിൽ ഓടാതായിട്ട് നാളുകളായി.
ഡോക്ടർമാരും ഇല്ല
ഓർത്തോ വിഭാഗത്തിൽ ഇവിടെ രണ്ട് ഡോക്ടർമാരാണ് ഉണ്ടായിരുന്നത്. അതിലൊരാൾ മരിച്ചു. പകരം വന്ന ഓർത്തോ ഡോക്ടർ മാസങ്ങളായി ലീവിലാണ്. ഫലത്തിൽ ഓർത്തോയ്ക്ക് ഒരാൾ മാത്രമാണുള്ളത്. ഈ വിഭാഗത്തിൽ 150ൽ പ്പരം പേർ ഒ.പിയിൽ മാത്രം എത്തുന്നതിനാൽ ഈ കുറവ് നികത്തണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |