തിരുവനന്തപുരം: പെൻഷൻ കുടിശികയുടെ മൂന്നാം ഗഡു നൽകാമെന്ന് പറഞ്ഞ തീയതി കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും നടപടിയിയില്ല.
ശമ്പള പരിഷ്ക്കരണമനുസരിച്ചുള്ള പെൻഷൻ, ഡി.എ കുടിശിക നാലു ഗഡുക്കളായി ജൂൺ മുതൽ കൊടുത്തുതീർക്കുമെന്നായിരുന്നു അറിയിപ്പ്. ഇതനുസരിച്ച് ജൂൺ, ജൂലായ് മാസങ്ങളിലായി ഡി.എയുടേയും പെൻഷൻ പരിഷ്ക്കരണത്തിന്റേയും രണ്ടു ഗഡു ലഭിച്ചു. മൂന്നാം ഗഡു ആഗസ്റ്റിലെ പെൻഷനൊപ്പം നൽകേണ്ടതായിരുന്നു. പെൻഷൻകാരുടേയും സർക്കാർ ജീവനക്കാരുടെ മാറ്റി വച്ച ശമ്പളത്തുകയുടേയും കുടിശിക വിതരണം ആഗസ്റ്റ് 15ന് ശേഷമേ നടത്താനാകൂ എന്നായിരുന്നു സർക്കാർ വിശദീകരണം. പിന്നീട്, സെപ്തംബർ മാസത്തെ പെൻഷനൊപ്പം കുടിശികയും നൽകുമെന്ന് അറിയിച്ചിരുന്നു.
ഒരു മാസത്തെ പെൻഷന് തുല്യമായ തുകയാണ് കുടിശികയായിയി ലഭിക്കുന്നത്. നീട്ടി വച്ച പെൻഷൻ,ഡി.എ കുടിശിക എന്ന് വിതരണം ചെയ്യുമെന്ന് ഒരുറപ്പുമില്ല. ഓണത്തിന് ശേഷം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സാമ്പത്തിക നില മെച്ചപ്പെടുന്നത് അനുസരിച്ച് മാത്രമേ കുടിശിക അടക്കമുള്ളവയിൽ തീരുമാനമെടുക്കാനാവൂ എന്നതാണ് സ്ഥിതി. പെൻഷൻ, ക്ഷാമബത്ത കുടിശിക ഒരു ഗഡു നൽകാൻ 760 കോടിയോളം രൂപ വേണം. അവസാനത്തെ കുടിശിക നവംബറിലാണ് നൽകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |