കണ്ണൂർ: അഴീക്കൽ തുറമുഖത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഇതുസംബന്ധിച്ച് ചേർന്ന യോഗം തീരുമാനിച്ചു. ഇതിനായുള്ള ടെൻഡർ നടപടികൾക്ക് യോഗം നിർദേശം നൽകി. കപ്പൽചാൽ ആഴംകൂട്ടുന്നതിനുള്ള ഡ്രഡ്ജിംഗ് തുടങ്ങുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആദ്യഘട്ടത്തിൽ ആഴം നാല് മീറ്റർ ആക്കാനാണ് തീരുമാനം.
നാല് ലക്ഷം ക്യുബിക് മീറ്ററിലേറെ മണ്ണും മണലും നീക്കം ചെയ്യേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ ശേഖരിച്ച് ഇവിടെ സൂക്ഷിച്ചിട്ടുള്ള മണൽ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. രണ്ടാഴ്ച കൊണ്ട് മണൽ നീക്കം ചെയ്യാനാണ് ഇവർക്ക് നൽകിയിട്ടുള്ള നിർദേശം.
ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐ.എസ്.പി എസ്) യുടെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും മാനദണ്ഡപ്രകാരം സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കും. തുറമുഖത്തെ അതീവ സുരക്ഷാ മേഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവയാണ് ഒരുക്കേണ്ടത്.
പ്രവേശനം നിയന്ത്രിക്കുന്നതിന് പാസ്
ചുറ്റുമതിൽ, തുറമുഖത്തേക്കും പുറത്തേക്കും പോകാൻ കാവൽ സംവിധാനത്തോടെയുള്ള വെവ്വേറെ ഗേറ്റുകൾ തുടങ്ങിയവ സ്ഥാപിക്കും. പ്രവേശനം നിയന്ത്രിക്കുന്നതിന് പാസ് സംവിധാനം ഏർപ്പെടുത്തും. സി.സി.ടി.വി കാമറകൾ, തുറമുഖ ബെർത്തിന്റെ നാലുഭാഗവും ലൈറ്റുകൾ, കണ്ടെയ്നറുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഗോഡൗൺ സൗകര്യം, കസ്റ്റംസ്, ഇമിഗ്രേഷൻ ഓഫിസിനുള്ള സൗകര്യം തുടങ്ങിയവയും ഇവിടെ ഏർപ്പെടുത്തും. ആയിരം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരു ഗോഡൗൺ ആണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. ഇതിന് നബാർഡ് സഹായത്തോടെയുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കണ്ടെയ്നറുകളുടെ കസ്റ്റംസ് പരിശോധനക്ക് റാമ്പ് സംവിധാനവും സജ്ജമാക്കണം.
മേഖലാ പോർട്ട് ഓഫീസ് ഉടൻ
കെ .വി സുമേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മാരിടൈം ബോർഡ് ചെയർമാൻ വി .ജെ മാത്യു, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എച്ച് .ദിനേശ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ മേഖലാ പോർട്ട് ഓഫീസ് ഉടൻ യാഥാർത്ഥ്യമാക്കാനുള്ള തീരുമാനവും എടുത്തു. ജില്ലാ കളക്ടർ എസ് .ചന്ദ്രശേഖർ, പോർട്ട് ഓഫീസർ ക്യാപ്റ്റൻ പ്രദീഷ് കെ. ജി നായർ, കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്യുത വാര്യർ, കസ്റ്റംസ് അസി. കമ്മിഷണർ ഇ വികാസ്, പഞ്ചായത്ത് പ്രസിഡന്റ് കെ .അജീഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |