തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്തിലെ വെള്ളാപ്പിൽ നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന 73ാം നമ്പർ റേഷൻ കട താലൂക്ക് സപ്ളൈ ഓഫീസറുടെ അനുമതിയോടെ വലിയപറമ്പ പഞ്ചായത്തിലെ ഇടയിലക്കാട്ടിലേക്ക് മാറ്റിയതിനെതിരെ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എം ഫരീദ തുടങ്ങിയ നിരാഹാര സമരം ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ നിർത്തിവച്ചു. കട വെള്ളാപ്പിൽ പുനസ്ഥാപിക്കുമെന്ന ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഫരീദ നിരാഹാരസമരം അവസാനിപ്പിച്ചത്.
ഇന്നലെ രാവിലെ 8 മണിയോടെയാണ് ഫരീദ സമരം തുടങ്ങിയത്.വിവരമറിഞ്ഞ് വൈകിട്ട് മൂന്നു മണിയോടെ എ.ഡി.എം.എ.കെ. ഹേമചന്ദ്രൻ ,താലൂക്ക് സപ്ലൈ ഓഫീസർ ബിന്ദു തുടങ്ങിയ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും സമരസമിതി നേതാക്കളായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, ഷംസുദ്ദീൻ ആയിറ്റി തുടങ്ങിയ നേതാക്കളുമായി ചർച്ച നടത്തുകയായിരുന്നു. തൂടർന്ന് താൽകാലിക പരിഹാരമെന്നോണം റേഷൻ ഷാപ്പ് വെള്ളാപ്പിൽത്തന്നെ താൽക്കാലികമായി പുനസ്ഥാപിക്കുമെന്ന് ഉറപ്പു നൽകിയതിനെ തുടർന്ന് നാരങ്ങ നീര് കുടിച്ച് മെമ്പർ സമരം അവസാനിപ്പിക്കുകയായിരുന്നു.
ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ സ്ത്രീകളടക്കം ധാരാളമാളുകൾ പങ്കെടുത്തു. മുസ്ലീം ലീഗ്, കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സമരത്തിൽ പങ്കെടുത്തിരുന്നു. വാടകയുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുമായി കോടതിയിൽ കേസ് നില നിൽക്കുന്നുണ്ട്. സത്താർ വടക്കുമ്പാടാണ് സമരം ഉദ്ഘാടനം ചെയ്തത്. വി.കെ. ബാവ, ഫായിസ് ബീരിച്ചേരി , എസ്. കുഞ്ഞബ്ദുള്ള, കെ.വി.ഗംഗാധരൻ , ശശി, ഇ. പി.കെ. സൗദത്ത്, എള്ളത്ത് കുഞ്ഞികൃഷ്ണൻ, കെ .അശോകൻ , ടി.എസ്. നജീബ്, വി.പി.പി. ശുഹൈബ് സംബന്ധിച്ചു. എൽ.ഡി. എഫ്., ബി.ജെ.പി. പ്രതിനിധികൾ സമരത്തിൽ പങ്കെടുത്തിരുന്നില്ല.അതെ സമയം വെള്ളാപ്പിൽ നിന്ന് മാറ്റിയ റേഷൻ ഷാപ്പ് ഇന്നലെ രാവിലെ മുതൽ ഇടയിലക്കാട് പ്രവർത്തിച്ചു തുടങ്ങി. ഇനി വീണ്ടും വെള്ളാപ്പിലേക്ക്തന്നെ സ്ഥാപനം മാറ്റുന്ന തീരുമാനത്തോട് ഇടയിലക്കാട് നിവാസികൾ രൂക്ഷമായി പ്രതികരിക്കാനും സാദ്ധ്യതയുണ്ട്.
തീരുമാനം കളക്ടറുടെ ചേംബറിൽ
ജില്ല സപ്ലെ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ 23ന് കളക്ടറുടെ ചേംബറിൽ നടക്കുന്ന ചർച്ചക്ക് ശേഷം കൃത്യമായ തീരുമാനമെടുക്കാമെന്നാണ് ഉദ്യോഗസ്ഥർ ജനകീയ സമര സമിതി നേതാക്കളെ അറിയിച്ചത്. അതുവരെ വെള്ളാപ്പിൽ തന്നെ റേഷൻ ഷാപ്പ് പ്രവർത്തിക്കും.
വെള്ളാപ്പിൽ സ്ഥലപരിമിതി നേരിട്ടതിനാലാണ് റേഷൻ കട ഇടയിലക്കാടിലേക്ക് മാറ്റിയത്. രണ്ടു മുറികൾ ആവശ്യമുണ്ടെങ്കിലും വെള്ളാപ്പിൽ ഒറ്റമുറി മാത്രമേയുള്ളു. മണ്ണെണ്ണ ബാരലുകൾ പുറത്ത് സൂക്ഷിക്കേണ്ടിവരുന്നതിൽ നിയമപ്രശ്നവുമുണ്ട് -
വി.നാരായണൻ ,റേഷൻ ഷാപ്പ് മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |