തിരുവനന്തപുരം: പ്ളസ് വൺ പരീക്ഷയ്‌ക്കെത്തുന്ന കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കേണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഒരു കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തിൽ സാനിറ്റൈസർ നൽകും. തുടർന്ന് തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കും. ഇതിനായി അനദ്ധ്യാപക ജീവനക്കാർ, പി.ടി.എ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എസ്.എസ്.കെ ജീവനക്കാർ തുടങ്ങിയവരുടെ സേവനം ഉറപ്പാക്കും.
സ്‌കൂൾ കോമ്പൗണ്ടിൽ കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പാക്കും. കുട്ടികൾക്ക് പരസഹായമില്ലാതെ പരീക്ഷാഹാളിലെത്താൻ പ്രവേശന കവാടത്തിൽ എക്‌സാം ഹാൾ ലേ ഔട്ട് പ്രദർശിപ്പിക്കും.
കൊവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥികൾ പരീക്ഷയ്‌ക്കെത്തുന്നുണ്ടെങ്കിൽ മുൻകൂട്ടി ആരോഗ്യപ്രവർത്തകരെ അറിയിക്കണം. വിദ്യാർത്ഥികൾക്കും ബന്ധപ്പെട്ട ഇൻവിജിലേറ്റർമാർക്കും പി.പി.ഇ കിറ്റ് ലഭ്യമാക്കാനുള്ള നടപടി ചീഫ് സൂപ്രണ്ടുമാർ സ്വീകരിക്കണം. ഇവർക്ക് പ്രത്യേക ക്ലാസ് മുറി തയ്യാറാക്കും.
വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു, ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ. എസ്.എസ്. വിവേകാനന്ദൻ, ഡെപ്യൂട്ടി ഡയറക്ടർ ടി.വി. അനിൽകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മറ്റ് തീരുമാനങ്ങൾ
ശരീരോഷ്‌മാവ് കൂടുതലുള്ളവരും ക്വാറന്റൈനിലുള്ളവരും പ്രത്യേകം ക്ലാസ് മുറികളിൽ പരീക്ഷ എഴുതണം.
പേന, കാൽക്കുലേറ്റർ മുതലായവ കൈമാറ്റം അനുവദിക്കില്ല.
വിദ്യാർത്ഥിക്കുള്ള നിർദ്ദേശങ്ങൾ പ്രവേശനകവാടത്തിൽ പ്രദർശിപ്പിക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വിദ്യാലയങ്ങളിലെ മേഖലാ ഉപമേധാവിമാരുടെ നേതൃത്വത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കും.
ശീതീകരിച്ച ക്ലാസ് മുറികൾ ഉപയോഗിക്കില്ല
പരീക്ഷാ ഹാൾ, ഫർണിച്ചർ, സ്‌കൂൾ പരിസരം തുടങ്ങിയവ ശുചിയാക്കി അണുവിമുക്തമാക്കും. ഇതിനായി ആരോഗ്യവകുപ്പ്, പി.ടി.എ, സന്നദ്ധസംഘടനകൾ, ഫയർഫോഴ്‌സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹായം പ്രയോജനപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |