ശിവഗിരി: ബ്രഹ്മർഷിയായ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി സ്ഥാനമായ ശിവഗിരിയിൽ സന്യാസിശ്രേഷ്ഠരുടെ നേതൃത്വത്തിൽ ഇന്ന് മഹാസമാധി ദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കും. കൊവിഡ് നിയന്ത്റണങ്ങൾ പാലിച്ചുകൊണ്ടാവും ഭക്തജനങ്ങൾക്ക് മഹാസമാധിയിലേക്കുളള പ്രവേശനം.
രാവിലെ ശാരദാമഠത്തിലെയും മഹാസമാധിയിലെയും പ്രഭാതപൂജകൾക്ക് ശേഷമാണ് ദിനാചരണചടങ്ങുകൾ ആരംഭിക്കുന്നത്. ഗുരുദേവ ജയന്തിദിനം മുതൽ വൈദികമഠത്തിൽ നടന്നുവരുന്ന ജപയജ്ഞം ഉച്ചയ്ക്കുശേഷം മഹാസമാധി പൂജയോടെ സമാപിക്കും. 2.45ന് സന്യാസിശ്രേഷ്ഠരുടെ നേതൃത്വത്തിൽ പർണ്ണശാലയിൽ നിന്ന് ബ്രഹ്മകലശം മഹാസമാധിയിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് നടക്കുന്ന പ്രത്യേക പൂജകൾക്കും പ്രാർത്ഥനയ്ക്കും ശേഷം സമാധിപീഠത്തിൽ 3.30ന് അഭിഷേകം നടക്കുന്നതോടെ മഹാസമാധിദിന ചടങ്ങുകൾ സമാപിക്കും. ശിവഗിരിയിലെ മഹാസമാധിദിനാചരണ ചടങ്ങുകൾ ഒൗദ്യോഗിക യുട്യൂബ് ചാനലായ ശിവഗിരി ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്യും. ലോകമെങ്ങുമുള്ള ഗുരുദേവ ഭക്തർക്ക് അവരവരുടെ വസതികളിൽ ശുചിത്വം പാലിച്ച് ഗുരുധ്യാനത്തിൽ മുഴുകിയും ഉപവാസമനുഷ്ടിച്ചും പ്രാർത്ഥനാനിർഭരമായ മനസോടെ മഹാസമാധിദിനാചരണ ചടങ്ങുകളിൽ പങ്കുചേരാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |