നിർമ്മാണം റവന്യൂടവറിന് മുന്നിലുള്ള സ്ഥലത്ത്
ഓഫീസുകൾക്ക് വാടകക്കെട്ടിടത്തിൽ നിന്ന് മോചനം
നെടുമങ്ങാട്: അഞ്ച് വർഷമായി ചുവപ്പുനാടയിൽ കുരുങ്ങി ഫയലിൽ ഉറങ്ങിയ നെടുമങ്ങാട് മിനി സിവിൽസ്റ്റേഷൻ നിർമ്മാണം യാഥാർത്ഥ്യമാകുന്നു. നിലവിലെ റവന്യു ടവർ മന്ദിരത്തിന് മുൻവശത്താണ് സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പി.ഡബ്ലിയു.ഡി പ്ലാൻ ഫണ്ടിൽ നിന്ന് 9.45 കോടി രൂപയാണ് നിർമ്മാണപ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. റവന്യു ഡിവിഷൻ ആസ്ഥാനമായി ഉയർത്തിയ നെടുമങ്ങാട് പട്ടണത്തിൽ ആർ.ഡി.ഒ അടക്കം വാടകക്കെട്ടിടത്തിൽ വീർപ്പ് മുട്ടുന്ന അവസ്ഥയിലാണ്. പുതിയ കെട്ടിടം നിർമ്മിക്കുന്നതോടെ ഇതിന് പരിഹാരമാകും.
ഒന്നും രണ്ടും നിലകളിൽ താലൂക്കോഫീസിനും നാലാം നിലയിൽ ആർ.ഡി ഓഫീസുമാണ് സജ്ജീകരിക്കുന്നത്. സെൻട്രൽ പ്ലാസ ഹോട്ടലിന് മുൻവശത്തെ സ്കൂൾ റോഡിന്റെ നിരപ്പിൽ പ്രവേശന കവാടവും വാഹന പാർക്കിംഗ് ഏരിയയും ക്രമീകരിക്കും. സിവിൽ സ്റ്റേഷനും റവന്യു ടവറിനും ഇടയിൽ 10 മീറ്ററോളം ഇടനാഴി നിർമ്മിക്കാനും പദ്ധതിയുണ്ട്.
വഴിത്തിരിവായി കേരളകൗമുദി വാർത്ത
പുതിയ മന്ദിരസമുച്ചയം നിർമ്മിക്കാൻ സ്ഥലപരിമിതി തടസമാകുന്നുവെന്ന ആക്ഷേപത്തിനിടെ 2018 നവംബർ 28 ന് ''കൺമുന്നിലുണ്ട്; കാണുന്നില്ല" എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റവന്യു ടവറിന് മുന്നിലായി ഇരുപത് സെന്റിലധികം സ്ഥലം കാടുകയറിയും കൈയേറിയും അന്യാധീനപ്പെട്ടിട്ടും അധികൃതർ മുഖവിലയ്‌ക്കെടുക്കാത്തത് സംബന്ധിച്ചായിരുന്നു വാർത്ത. തുടർന്ന് റവന്യു, പി.ഡബ്ലിയു.ഡി വിഭാഗങ്ങൾ പരിശോധന നടത്തിയെങ്കിലും തുടർനടപടികൾ ചുവപ്പുനാടയിൽ കുരുങ്ങി. പുതുതായി ചുമതലയേറ്റ തഹസിൽദാർ ജെ.എൽ. അരുൺ ഇക്കാര്യം മന്ത്രി ജി.ആർ. അനിലിനെയും കളക്ടറെയും ധരിപ്പിച്ചതാണ് വിഷയത്തിൽ വഴിത്തിരിവായത്.
കച്ചേരിക്കവലയുടെ മുഖം മാറും
നഗരഹൃദയത്തിൽ പുതിയ സിവിൽ സ്റ്റേഷൻ ഉയരുന്നതോടെ കച്ചേരിക്കവലയുടെ മുഖം മാറും. കൃത്യമായ പ്രവേശന കവാടം പോലുമില്ലാതെ സന്ദർശകർ വലയുന്ന റവന്യു ടവറിലെ ദുരിതത്തിനും അറുതിയാവും. വാളിക്കോട് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആർ.ഡി ഓഫീസിനും താലൂക്കോഫീസിനും പുറമേ സപ്ലൈ ഓഫീസ്, ആർ.ടി.ഓഫീസ്, റവന്യു റിക്കവറി, ഇലക്ഷൻ വിഭാഗം, എംപ്ലോയ്‌മെന്റ് ഓഫീസുകൾക്കും പുതിയ മന്ദിരം ഉപകാരപ്പെടും. കച്ചേരിനടയിലെ ഗതാഗതക്കുരുക്കിനും പരിഹാരമാവും.
തറക്കല്ലിടൽ ആഘോഷമാവും
സിവിൽ സ്റ്റേഷൻ മന്ദിരനിർമ്മാണത്തിന്റെ ശിലാസ്ഥാപനം ആഘോഷമാക്കാൻ തീരുമാനം. മന്ത്രി ജി.ആർ. അനിലിന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ താലൂക്കോഫീസിൽ ചേർന്ന യോഗത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. എ.ഡി.എം മുഹമ്മദ് സഫീർ, നെടുമങ്ങാട് ആർ.ഡി.ഒ അഹമ്മദ് കബീർ, തഹസിൽദാർ ജെ.എൽ. അരുൺ, ഡെപ്യുട്ടി കളക്ടർ കബാനി, പി.ഡബ്ലിയു.ഡി എക്സിക്യൂട്ടീവ് എൻജിനിയർ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ, നഗരസഭ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
29 ന് വൈകിട്ട് 5 ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ശിലാ സ്ഥാപനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |