കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി ആറാം സെമസ്റ്റർ പരീക്ഷാഫലം വന്ന് ഒരു മാസം പിന്നിടുമ്പോഴും ഗ്രേഡ് കാർഡ് വിതരണം തുടങ്ങിയില്ല. കേരളത്തിനു പുറത്തു മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഉപരിപഠന സാദ്ധ്യത തേടുന്ന നിരവധി വിദ്യാർത്ഥികൾ ഇതുകാരണം വെട്ടിലായിരിക്കുകയാണ്.
യൂണിവേഴ്‌സിറ്റി സൈറ്റിൽ നിന്ന് കോപ്പി ഡൗൺലോഡ് ചെയ്‌തെടുത്താലും രക്ഷയില്ല. മറ്റു സർവകലാശാലകൾ ഈ പകർപ്പ് അഡ്മിഷനു പരിഗണിക്കില്ലെന്നതു തന്നെ പ്രശ്നം.സംസ്ഥാനത്തിനകത്തുള്ള യൂണിവേഴ്സിറ്റികളിൽ മാത്രമെ ഇത് താത്‌കാലിക രേഖയായി അംഗീകരിക്കുന്നുള്ളൂ.
എൻ.സി.സി, എൻ.എസ്.എസ് പങ്കാളിത്തത്തിനു ഉൾപ്പെടെ ഗ്രേസ് മാർക്ക് ചേർക്കാൻ വൈകിയതാണ് ഫൈനൽ ഡിഗ്രി ഗ്രേഡ് കാർഡ് വിതരണം നീളാനിടയാക്കിയത്. കഴിഞ്ഞ മാർച്ച് മുതൽ എൻ.എസ്.എസ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ പരിശോധിക്കുന്നതിലുള്ള പിഴവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയതെന്ന് ആരോപണം.
ഇപ്പോൾ ഫലം പ്രഖ്യാപിച്ച ഡിഗ്രി ആറാം സെമസ്റ്ററുകാരുടെ കാര്യത്തിൽ രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി ഫലം ഇതുവരെ വന്നിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ കഴിഞ്ഞ പരീക്ഷയുടെ മൂല്യനിർണയം ഇനിയും ബാക്കിയാണ്. സപ്ളിമെന്ററി എഴുതിയവരുടെ ഡിഗ്രി ഫലം ഈ സാഹചര്യത്തിൽ അനിശ്ചിതത്വത്തിൽ തന്നെ. ഫൈനൽ ഡിഗ്രി കൺസോളിഡേറ്റഡ് മാർക്ക് കാർഡ്, ഗ്രേഡ് കാർഡ് എന്നിവ ഇതു വരെ പ്രിന്റ് ചെയ്ത് സെക്‌ഷനുകളിൽ എത്തിയിട്ടുപോലുമില്ല.
വിദൂരവിദ്യാഭ്യാസ വിഭാഗക്കാർക്ക് അത്യാവശ്യത്തിന് ഗ്രേഡ് കാർഡ് ലഭിക്കണമെങ്കിൽ സർവകലാശാലയിൽ നേരിട്ടെത്തി വാങ്ങേണ്ട അവസ്ഥയുമാണ്. ഓരോ സെമസ്റ്ററിന്റെയും ഗ്രേഡ് കാർഡിന് വിദ്യാർത്ഥികൾ പ്രത്യേകം ഫീസടക്കുന്ന ഇനത്തിൽ യൂണിവേഴ്സിറ്റി ഫണ്ടിൽ വലിയൊരു തുക എത്തുന്നുണ്ടെങ്കിലും ഫൈനൽ ഡിഗ്രി കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ് മാത്രമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.
''എല്ലാ സെമസ്റ്ററിനും കൃത്യമായി ഗ്രേഡ് കാർഡ് ഉറപ്പാക്കണം. ഫൈനൽ സെമസ്റ്റർ മാർക്ക്, ഗ്രേഡ് കാർഡുകൾ ലഭ്യമാക്കാൻ ഇനിയും വൈകരുത്.
എസ്.വി ഹരിദേവ്,
ജില്ലാ പ്രസിഡന്റ്,
കേരള വിദ്യാർത്ഥി ജനത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |