കണ്ണൂർ: പിടിതരാതെയുള്ള തീറ്റവില കുതിപ്പിൽ സംസ്ഥാനത്തെ 40 ലക്ഷം കോഴിക്കർഷകർ കടക്കെണിയിലേക്ക്. മൂന്നു മാസത്തിനിടെ 1000 രൂപയാണ് കോഴിത്തീറ്റയ്‌ക്ക് വർദ്ധിച്ചത്. ഇതുകാരണം വായ്പയെടുത്ത് കോഴിക്കൃഷി തുടങ്ങിയ ഭൂരിഭാഗം പേരും കടക്കെണിയിലുമായി. ഇറച്ചിക്കോഴിയുടെ തീറ്റവിലയിൽ 1000 രൂപയും മുട്ടക്കോഴിയുടേതിന് 500 രൂപയുമാണ് വർദ്ധിച്ചത്.
50 കിലോ ഇറച്ചിക്കോഴി തീറ്റയ്‌ക്ക് 2300ഉം മുട്ടക്കോഴിയുടേതിന് 1530 രൂപയുമാണ് നിലവിലെ വില. ഇതുകാരണം കിട്ടുന്ന തുക മുഴുവൻ തീറ്റയ്‌ക്ക് ചെലവിടുകയാണ് കർഷകർ. തീറ്റ ഉത്പാദനത്തിനുള്ള സോയാബീനും ചോളവും വ്യാപകമായി നശിച്ചതാണ് വില വർദ്ധനയ്‌ക്ക് കാരണമായി പറയപ്പെടുന്നത്. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലാണ് ഇവ കൃഷി ചെയ്യുന്നത്. നേരത്തെ കിലോയ്‌ക്ക് 40 രൂപയുണ്ടായിരുന്ന സോയയ്‌ക്ക് ഇപ്പോൾ 100 രൂപയ്ക്കാണ് കമ്പനികൾ വാങ്ങുന്നത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതോടെ തീറ്റ വില ഇനിയും കൂടുമെന്നാണ് കർഷകർ പറയുന്നത്.
കോഴിത്തീറ്റയിലേറെയും തമിഴ്നാട്ടിൽ നിന്നാണെത്തുന്നത്. തൃശൂരിൽ കെപ്കോയുടെ കമ്പനി തുറന്നെങ്കിലും ഉത്പാദനം തുടങ്ങിയിട്ടില്ല. സംസ്ഥാനത്ത് ബി.വി 380 ഇനം കോഴികളെയാണ് മുട്ടയ്ക്കായി വളർത്തുന്നത്. തീറ്റ കൃത്യമായി ലഭിച്ചില്ലെങ്കിൽ മുട്ട ഉത്പാദനത്തെ ബാധിക്കുമെന്നും കർഷകർ പറയുന്നു.
ഇറച്ചിക്കോഴിത്തീറ്റ വില (50 കിലോയ്‌ക്ക്)
ജൂൺ- 1300 രൂപ
ജൂലായ്- 1600
ആഗസ്റ്റ്- 1900
സെപ്തംബർ- 2500
മുട്ടക്കോഴിത്തീറ്റ വില (50 കിലോയ്‌ക്ക്)
ജൂൺ - 1200 രൂപ
ജൂലായ്- 1300
ആഗസ്റ്റ്- 1400
സെപ്തംബർ- 1580
തീറ്റ വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതു കാരണം പല കർഷകരും പിൻവാങ്ങുകയാണ്. അര നൂറ്റാണ്ടിനിടെ കോഴിത്തീറ്റയിൽ ഇത്രയും വലിയ വർദ്ധനയുണ്ടായിട്ടില്ല.
ഡോ. കെ. ചന്ദ്രപ്രസാദ്
ചെയർമാൻ, വേണാട് പോൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |