മരട് /കൊച്ചി:അഭ്യൂഹങ്ങൾക്കൊടുവിൽ കേരള ലോട്ടറിയുടെ ഓണം ബമ്പർ സമ്മാനമായ പന്ത്രണ്ടു കോടിയുടെ അവകാശി എത്തി. എറണാകുളം മരടിലെ ഓട്ടോ ഡ്രൈവറായ ജയപാലൻ. സമ്മാനാർഹമായ ടി.ഇ 645465- ാം നമ്പർ ടിക്കറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയിൽ ഏൽപ്പിച്ചു.
മരട് ഭഗവതി ക്ഷേത്രത്തിന് സമീപം പനോരമ ലെയ് നിൽ പൂപ്പാനപ്പറമ്പിൽ ജയപാലൻ (58) നറുക്കെടുപ്പ് നടന്ന ഞായറാഴ്ച വൈകിട്ട് ടി.വി വാർത്തയിൽ നിന്ന് തന്റെ കൈവശമുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് തിരിച്ചറിഞ്ഞിരുന്നു.
95 വയസുള്ള അമ്മയോട് ലോട്ടറി അടിച്ചെന്നാ തോന്നുന്നേ...എന്നുമാത്രം പറഞ്ഞു. ചോറ്റാനിക്കര പടിയാർ ഹോമിയോ കോളേജിൽ സ്വീപ്പറായ ഭാര്യ മണി നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. മരട് ന്യൂക്ളിയസ് മാളിൽ ഇലക്ട്രീഷ്യനായ മൂത്ത മകൻ വൈശാഖിനും നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ബി.എച്ച്.എം.എസ് ഹൗസ് സർജൻസി ചെയ്യുന്ന ഇളയമകൻ കോഴിക്കോട്ടായിരുന്നു.ഉറങ്ങാൻ കഴിയാതെ നേരം വെളുപ്പിക്കുകയായിരുന്നു.ഭാര്യയും മകനും രാവിലെ എത്തിയശേഷം വിവരം പറഞ്ഞു. ആലപ്പുഴയിൽ നിന്ന് മകന്റെ ഭാര്യ കാർത്തികയുടെ പിതാവ് ശശിധരനെ വിളിച്ചുവരുത്തി വൈശാഖിനെയും കൂട്ടി ബാങ്കിലെത്തി ടിക്കറ്റ് കൈമാറി.
ദുബായിലെ ഹോട്ടൽ ജീവനക്കാരനും വയനാട് സ്വദേശിയുമായ സെയ്തലവിക്കാണ് ബമ്പറടിച്ചതെന്ന വാർത്ത ചാനലുകളിൽ വന്നിരുന്നെങ്കിലും ഗൗനിച്ചില്ലെന്ന് ജയപാലൻ പറയുന്നു.
വൈകുന്നേരം ബാങ്കിൽ നിന്ന് ക്ളിയറൻസ് കിട്ടിയശേഷമാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. മരട് ഓട്ടോ സ്റ്റാൻഡിലാണ് കണ്ണനെന്ന് അടുപ്പക്കാർ വിളിക്കുന്ന ജയപാലൻ ആപ്പേ ഓട്ടോ ഓടിക്കുന്നത്. നാട്ടുകാരും വേണ്ടപ്പെട്ടവരും വീടിനു മുന്നിലെത്തി ആഹ്ളാദം പങ്കുവച്ചു. മാദ്ധ്യമങ്ങളും പാഞ്ഞെത്തി.
വീടുപണിയാനായി എട്ട് ലക്ഷം രൂപ കടമെടുത്തിട്ടുണ്ട്. അത് തീർക്കണം. മറ്റ് കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല.
- ജയപാലൻ
പിണങ്ങി എത്തിയത് ഭാഗ്യദേവതയുടെ മുന്നിൽ
ജയപാലൻ എടുത്ത ലോട്ടറിക്ക് 5000 രൂപ സമ്മാനം അടിച്ചിരുന്നു. സെപ്തംബർ പത്തിന് തൃപ്പൂണിത്തുറയിലെ മറ്റൊരു ഏജൻസിയെ സമീപിച്ചപ്പോൾ 200 രൂപ കമ്മിഷൻ ആവശ്യപ്പെട്ടു. അവരോട് പിണങ്ങിയാണ് സ്റ്റാച്യു ജംഗ്ഷന് സമീപത്തെ മീനാക്ഷി ലോട്ടറീസിൽ ചെന്നത്. അവർ മുഴുവൻ തുകയും നൽകി. ഒരു ബമ്പർ ടിക്കറ്റും നാലു വേറെ ടിക്കറ്റുമെടുത്തു.
ബി.ജെ.പിയുടെ സജീവ പ്രവർത്തകനായ ജയപാലൻ ചെറിയൊരു ചായ്പിലാണ് കുടുംബസമേതം കഴിഞ്ഞിരുന്നത്.രണ്ടുസെന്റ് സ്ഥലംകൂടി വാങ്ങിയാണ് ലോണെടുത്ത് ചെറിയൊരു ഇരുനില വീടുവച്ചത്.കടംവാങ്ങിയെങ്കിലും മകൻ വിഷ്ണുവിനെ ഹോമിയോ എം.ഡിക്കു പഠിപ്പിക്കാൻ തീരുമാനിച്ചിരിക്കേയാണ് ഭാഗ്യദേവത കനിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |