കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ ഏറ്റവും വലിയ വർഗീയ വാദിയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് മതനേതാക്കളുടെ യോഗം വിളിച്ചുചേർത്തത് വർഗീയത വളർത്താനാണെന്ന വിജയരാഘവന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ. വിജയരാഘവനെപ്പോലുള്ള ശിഖണ്ഡികളെ മുൻനിറുത്തിയാണ് സി.പി.എം യുദ്ധം ചെയ്യുന്നത്. ഇത് ശരിയാണോ എന്ന് പരിശോധിക്കണം. കോൺഗ്രസ് വിളിച്ചുചേർത്ത മതസൗഹാർദ്ദയോഗത്തിൽ എല്ലാ സമുദായനേതാക്കളും പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സർക്കാർ എന്ത് നിലപാടാണ് കൈക്കൊണ്ടത്? സർക്കാർ ചെയ്യേണ്ട ഉത്തരവാദിത്വമാണ് കോൺഗ്രസ് നിറവേറ്റുന്നത്. കോൺഗ്രസ് നേതാക്കൾ മതനേതാക്കളെ കണ്ടതിനുശേഷമാണ് മന്ത്രി വാസവൻ ബിഷപ്പിനെ സന്ദർശിച്ചതെന്നും സുധാകരൻ പറഞ്ഞു. കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ ആരുനടത്തിയാലും കോൺഗ്രസ് മാത്രമല്ല യോഗത്തിൽ പങ്കെടുത്ത മുഴുവൻ സംഘടനകളും എതിർക്കുമെന്നും സുധാകരൻ പറഞ്ഞു. ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ് പ്രവർത്തനങ്ങൾ ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരൻ പറഞ്ഞു.
സതീശനും സുധാകരനും ചേരിതിരിവിന്: എ. വിജയരാഘവൻ
പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. മാദ്ധ്യമങ്ങളോട് പറഞ്ഞു.
സതീശന്റെയും സുധാകരന്റെയും ശ്രമത്തിന് രമേശ് ചെന്നിത്തല പിൻപാട്ട് പാടുകയാണ്. നിലവിലെ വിവാദത്തിൽ സർക്കാർ നിലപാട് വൃക്തമായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഐക്യം നല്ല രീതിയിൽ നിലനിൽക്കുന്നുണ്ട്. വർഗീയമായി ജനങ്ങളെ ചേരിതിരിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു. ആ ശൈലിയാണ് കോൺഗ്രസും പിന്തുടരുന്നതെന്നുംവിജയരാഘവൻ പറഞ്ഞു.
മതസൗഹാർദ്ദം കാക്കാൻ സാംസ്കാരിക പ്രവർത്തകർ ഇടപെടണം: വി.ഡി. സതീശൻ
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശമുയർത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് മതസൗഹാർദ്ദം തകർക്കാനും വർഗ്ഗീയത വളർത്താനുമുള്ള ശ്രമങ്ങൾക്കെതിരെ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് സാഹിത്യ, സാംസ്കാരിക, കലാ മേഖലയിലുള്ളവർക്ക് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കത്തയച്ചു.
വർഗീയത വളർത്തുന്ന തരത്തിൽ പ്രസ്താവനകളും ചർച്ചകളും വ്യാപകമായതോടെ മുമ്പില്ലാത്തവിധം സമൂഹത്തിൽ ചേരിതിരിവുണ്ടായിരിക്കുന്നു. സംശയങ്ങളും ആശങ്കകളും വിവിധ മതവിശ്വാസികൾ തമ്മിലുള്ള പരസ്പര വിശ്വാസത്തെയും ബഹുമാനത്തെയും തകർക്കുന്ന രീതിയിലേക്കെത്തി. വിവിധ മതവിശ്വാസികൾ എക്കാലവും പരസ്പരം പുലർത്തിയിരുന്ന സ്നേഹ വിശ്വാസങ്ങൾക്കും സാഹോദര്യത്തിനും പോറലേൽക്കുന്നത് അത്യന്തം വേദനാജനകമാണ്.
എഴുത്തിലും വാക്കിലും ജീവിതത്തിലും എന്നും വഴികാട്ടിയിട്ടുള്ളവർ സമൂഹത്തിൽ നിറയുന്ന വർഗീയ പ്രവണതകൾ തിരുത്തുന്നതിനും നന്മയുടെ വഴി തെളിക്കുന്നതിനും മാർഗനിർദേശം നൽകണം. മതേതരത്വത്തിൽ ഉറച്ചുനിന്ന് കേരളത്തിന്റെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കാനായി കോൺഗ്രസും യു.ഡി.എഫും നടത്തുന്ന പരിശ്രമങ്ങൾക്ക് പിന്തുണയുണ്ടാകണമെന്നും കത്തിൽ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |