തിരുവനന്തപുരം: കേരളത്തിന്റെ സാഹോദര്യവും മതസൗഹാർദ്ദവും നിലനിറുത്താൻ ഇന്നലെ തലസ്ഥാനത്ത് ചേർന്ന വിവിധ മത മേലധക്ഷ്യന്മാരുടെ യോഗം ആഹ്വാനം ചെയ്തു. മറ്റു സമൂഹങ്ങൾക്ക് മുറിവേൽക്കാതിരിക്കാൻ എല്ലാവരുടെയും ഭാഗത്തു നിന്ന് ശ്രദ്ധയും കരുതലും ഉണ്ടാകണമെന്നാണ് യോഗത്തിൽ പൊതുവായുണ്ടായ നിർദ്ദേശമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് പിന്നീട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ തുടർന്നാണ് യോഗം വിളിച്ചതെങ്കിലും, ബിഷപ്പ് മാപ്പ് പറയണമെന്ന മുസ്ലിം സംഘടനകളുടെ ആവശ്യത്തെക്കുറിച്ച് ഈ സമിതിയിൽ തീരുമാനമെടുക്കാൻ കഴിയില്ല. സമുദായ സ്പർദ്ധകളുണ്ടാകുന്നത് സമൂഹത്തിന്റെ താഴെത്തട്ടിലാണ്.അതിനാൽ പ്രാദേശികമായി ഇത്തരം ഫോറങ്ങൾ ഉണ്ടാക്കണമെന്ന അഭിപ്രായമാ് ചർച്ചയിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതനേതാക്കളും ഒരുമിച്ചിരുന്നാൽ ഏതുവിഷയവും ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. സഹവർത്തിത്വം വീണ്ടെടുക്കാനും മുറിവുണക്കാനുമാണ് യോഗം വിളിച്ചത് . ആരെയെങ്കിലും അപലപിക്കാൻ വേണ്ടിയല്ല . താൻ കുടുംബത്തെ പ്രതിനിധീകരിച്ചാണ് എത്തിയതെങ്കിലും, മുസ്ലിം ലീഗും സമസ്തയുമെല്ലാം ഇതിനെ അനുകൂലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതമേലദ്ധ്യന്മാരും അവരുടെ നിലപാടുകളിൽ ഊന്നി നിന്നുകൊണ്ട് സമാധാനപരമായ അന്തരീക്ഷത്തിന് ശ്രമിക്കുമെന്ന് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. സ്വാമി സൂക്ഷ്മാനന്ദ, ആർച്ച് ബിഷപ്പ് സൂസപാക്യം,ബിഷപ്പ് ജോസഫ് മാർ ബർണബാസ്, ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്,ബിഷപ്പ് മാത്യുസ് മാർ അന്തിമോസ്, ഡോ .വി.പി സുഹൈബ് മൗലവി, ഡോ .ഹുസൈൻ മടവൂർ, കരമന ബയാർ , സ്വാമി അശ്വതി തിരുനാൾ, അൽഅമീൻ ബീമാപള്ളി, അഷ്‌റഫ് കടയ്ക്കൽ എന്നിവരും പങ്കെടുത്തു.
സമസ്തയും ചങ്ങനാശേരി ബിഷപ്പും വിട്ടുനിന്നു
പാലാ ബിഷപ്പിന്റ വിവാദ പ്രസ്താവനയിൽ പ്രത്യക്ഷത്തിൽ എതിർപ്പ് പ്രകടിപ്പിച്ച സുന്നി സംഘടനകളായ സമസ്തയുടെ രണ്ടു വിഭാഗത്തിൽ നിന്നുള്ളവരും യോഗത്തിൽ നിന്നും വിട്ടുനിന്നു. കാന്തപുരം വിഭാഗത്തിൽ നിന്നും ഇ.കെ. വിഭാഗത്തിൽ നിന്നുമുള്ള നേതാക്കൾ എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും എത്തിയില്ല. ജമാഅത്തെ ഇസ്ലാമി , ദക്ഷിണ കേരള ജംമിയത്തുൽ ഉലമ എന്നീ സംഘനകളിൽ നിന്നുള്ള നേതാക്കളും എത്തിയില്ല.എന്നാൽ കേരള നദ്വത്തുൽ മുജാഹിദ് സംഘടനയുടെ പ്രതിനിധി പങ്കെടുത്തു. പാലാ ഉൾക്കൊള്ളുന്ന ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം എത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും ,പിന്നീട് ഒഴിവായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |