ന്യൂഡൽഹി: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേന്ദ്ര ബാഗെലുമായി അധികാരം പങ്കിടുന്നത് സംബന്ധിച്ച സൂത്രവാക്യങ്ങളുടെ റിപ്പോർട്ടുകൾക്കിടയിൽ സംസ്ഥാന ആരോഗ്യ മന്ത്രി ടി.എസ്. സിംഗ് ദേവ് തിങ്കളാഴ്ച വീണ്ടും ഡൽഹിയിലെത്തി. സിംഗ് ഇതിനെ വ്യക്തിഗത യാത്രയെന്ന് വിശേഷിപ്പിച്ചെങ്കിലും ഡൽഹിയിൽ ചില മുതിർന്ന കോൺഗ്രസ് നേതാക്കളെ കാണാനുള്ള സാദ്ധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. പഞ്ചാബിൽ പുതിയ മുഖ്യമന്ത്രി നിയമിതനായതിന് ശേഷമുളള ഈ യാത്രയ്ക്ക് പിന്നാലെ ഛത്തീസ്ഗഡിലെ നേതൃമാറ്റത്തെ കുറിച്ചുളള അഭ്യൂഹങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചു.
തിങ്കളാഴ്ച ഡൽഹി വിമാനത്താവളത്തിൽ എത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ച സിംഗ് ഇത് തികച്ചും വ്യക്തിപരമായ സന്ദർശനമാണെന്ന് പറഞ്ഞു. എന്റെ സഹോദരിയുടെ ജന്മദിനത്തിന് ഡൽഹിയിൽ എത്തിയതാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, പാർട്ടി ഹൈക്കമാൻഡ് ആരും ഇവിടെയില്ല. ഛത്തീസ്ഗഡിൽ എല്ലാം സാധാരണമാണെന്നും എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു. സിംഗിന്റെ സന്ദർശനത്തിൽ രാഷ്ട്രീയമായി ഒന്നും ഇല്ലെന്നും ബുധനാഴ്ച ഡൽഹിയിൽ നിന്ന് മടങ്ങിയെത്തുമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളും പ്രതികരിച്ചു.
ഭൂപേഷ് ബാഗേലും ടി.എസ്. സിംഗ് ദേവും തമ്മിലുള്ള രണ്ടര വർഷത്തെ അധികാര പങ്കിടൽ കരാറിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്പ്പിക്കാനും ഗുജറാത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായി ബാഗെലിനെ നിയമിക്കാനും ഹൈക്കമാൻഡ് നേരത്തെ നീക്കം നടത്തിയിരുന്നു. എന്നാൽ ചുമതല ഏറ്റെടുക്കുന്നതിനു പകരം, എം.എൽ.എയെന്ന നിലയിൽ സ്വന്തം മണ്ഡലത്തിലെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു താൽപര്യമെന്ന് ബാഗെൽ അറിയിച്ചു. മുഖ്യമന്ത്രി പദത്തിൽനിന്നു മാറ്റിയാൽ പാർട്ടിയുമായി സഹകരിക്കാനില്ലെന്ന സന്ദേശം അദ്ദേഹം നൽകിയതോടെ തൽക്കാലം ബാഗെൽതന്നെ മുഖ്യമന്ത്രിയായി തുടരട്ടെയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു എന്നും ദേശീയ മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |