ഇടുക്കി: തട്ടിപ്പുകൾ മനുമോഹന് പുത്തരിയല്ല. നാട്ടിൻ പുറങ്ങളിലെ സാധാരണക്കാർ മുതൽ നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകാർ വരെ മനുവിന് മുന്നിൽ മലക്കും. കുമളിയിലെ ആഡംബര ഹോട്ടലിൽ താമസിച്ചശേഷം ലക്ഷങ്ങളുടെ വാടക നൽകാതെ മുങ്ങിയ കേസിൽ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്ത പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനിൽ മനുമോഹനെ ചോദ്യം ചെയ്തപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വർഷങ്ങളായി നടത്തിയ വമ്പൻ തട്ടിപ്പുകളാണ്ചുരുളഴിഞ്ഞത്.
കുമളിയിലെ ആഡംബര ഹോട്ടലിൽ താമസിച്ച് മൂന്ന് ലക്ഷം രൂപ വാടക നൽകാതെ മുങ്ങിയ കേസിലാണ് മനുവിനെ പൊലീസ് പിടികൂടിയത്. ഗോവയിൽ നിന്നാണ് ഇയാൾ അകത്തായത്.
തട്ടിപ്പിനെത്തുന്നത് സകുടുംബം
ഗുജറാത്ത് സ്വദേശിയായ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പമാണ് മനു തട്ടിപ്പിനിറങ്ങുന്നത്. ഭാര്യയും കുട്ടിയുമൊപ്പമുള്ളതിനാൽ തട്ടിപ്പുകാരനാണെന്ന് ആരും സംശയിക്കുകയുമില്ല. മാത്രമല്ല,നോർത്ത് ഇന്ത്യക്കാരിയാണ് ഭാര്യയെന്നതിനാൽ വടക്കേ ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്ര് സംഘമാണെന്നാണ് ഹോട്ടലുകാർ കരുതുകയും ചെയ്യും. മുന്തിയ ഇനം വസ്ത്രങ്ങൾ ധരിച്ചും ആഡംബര വാഹനങ്ങളിൽ യാത്രചെയ്തും വിലകൂടിയ ഭക്ഷണസാധനങ്ങൾ ഓർഡർ ചെയ്തും ഹോട്ടൽ ജീവനക്കാരുടെ വിശ്വാസം പിടിച്ചുപറ്റും. തികച്ചും മാന്യമായിട്ടായിരുന്നു പെരുമാറ്റമെന്നതിനാൽ ആർക്കും മനുവിന്റെ ഇടപാടുകളിൽ സംശയം തോന്നിയിരുന്നില്ല.കുമളി അണക്കരയിലെ ആഡംബര ഹോട്ടലിൽ 2020 ഡിസംബർ 18 മുതൽ 2021 മാർച്ച് 9 വരെയാണ് മനുമോഹൻ കുടുംബസമേതം താമസിച്ചത്. മുറിവാടക ഇനത്തിലും ഭക്ഷണം കഴിച്ച വകയിലും കൊടുക്കാനുള്ളത് 3,17,000 രൂപ. അത് കൊടുക്കാതെ ഹോട്ടലിൽ നിന്ന് മുങ്ങിയ പ്രതി ഫോൺ നമ്പറുകൾ സ്വിച്ച് ഓഫ് ആക്കി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഗോവയിൽ ആഡംബര ഹോട്ടലിൽ താമസിച്ചു വരവേയാണ് മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി സമാന രീതിയിൽ മറ്റെവിടെയെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ലോണും വിസയും വാഗ്ദാനം ചെയ്തും പറ്റിച്ചു
ലോൺ തരപ്പെടുത്തി നൽകാമെന്നും വിദേശത്തേക്ക് പോകാൻ വിസ ശരിയാക്കി തരാമെന്നും പറഞ്ഞ് മനുമോഹൻ നിരവധിപേരെ കബളിപ്പിച്ചിട്ടുണ്ട്. പണം തട്ടിയെടുത്ത് മുങ്ങിയശേഷം ആഡംബര ജീവിതം നയിക്കുന്നതാണ് രീതി. വിവിധയിടങ്ങളിൽ നിന്ന് ലക്ഷങ്ങളാണ് മനു തട്ടിപ്പിലൂടെ സമാഹരിച്ചത്.
എറണാകുളം മുനമ്പത്ത് ലോണ് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. ലോൺ തുക മുഴുവനായി ലഭിക്കാനായി പ്രോസസിംഗ് ഫീസ് ഇനത്തിൽ വലിയ തുക നേരിട്ട് നൽകുന്നത് ഒഴിവാക്കി തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പണം തട്ടുന്നതാണ് രീതി. ഉദ്ദേശിച്ച അത്രയും പണം സമാഹരിച്ചുകഴിഞ്ഞാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കുകയും പുതിയ നമ്പർ ഉപയോഗിച്ച് തുടങ്ങുന്നതുമാണ് മനുവിന്റെ രീതി.
ഗതികെട്ട് ഇര ജീവനൊടുക്കി
മനുവിന്റെ തട്ടിപ്പിന് ഇരയായതിനെതുടർന്ന് ലക്ഷങ്ങൾ കടം കയറിയ മുനമ്പം സ്വദേശി ആത്മഹത്യ ചെയ്തിരുന്നു. അഞ്ചുലക്ഷം രൂപയുടെ ലോൺ തരപ്പെടുത്തിത്തരാമെന്ന് മനു പറഞ്ഞത് വിശ്വസിച്ച് ഇയാൾ പണം നൽകി. അതോടൊപ്പം നിരവധി സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നും മനുവിന് പണം വാങ്ങി നൽകി. ഒടുവിൽ മനുവിനെ ഫോണിൽ വിളിച്ചാൽ പോലും കിട്ടാതായപ്പോൾ പണം നൽകിയവർ മുനമ്പം സ്വദേശിയെ സമീപിക്കാനും പണം ആവശ്യപ്പെടാനും തുടങ്ങി. ഇതോടെ നിവർത്തിയില്ലാതെ മുനമ്പം സ്വദേശി പ്രാണൻകൊണ്ട് പകരം വീട്ടുകയായിരുന്നു.
വിസ തട്ടിപ്പിലൂടെയും നേടി ലക്ഷങ്ങൾ
വിദേശ രാജ്യങ്ങളിലേക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് ഉറപ്പ് നൽകിയും ഇയാൾ ലക്ഷങ്ങൾ കൈക്കലാക്കിയിരുന്നു. ഇതിന് പൊൻകുന്നം സ്റ്റേഷനിൽ കേസുണ്ട്. ലോൺ തട്ടിപ്പിന് ഉപയോഗിച്ചിരുന്ന രീതിയിൽ തന്നെയാണ് മനുമോഹൻ വിസ തട്ടിപ്പും നടത്തിയിരുന്നത്. പ്രതിക്കെതിരെ സമാന സ്വഭാവമുള്ള മറ്റ് കേസുകളുണ്ടോയെ ന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
ലക്ഷങ്ങളുണ്ടെങ്കിലും ബില്ലടയ്ക്കില്ല, വാടക നൽകില്ല
തട്ടിപ്പ് നടത്തി സമാഹരിച്ച ലക്ഷങ്ങൾ കൈയിലുണ്ടെങ്കിലും അത് ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്ന മനു ഹോട്ടലുകളിലും ആഡംബര ഫ്ളാറ്റുകളിലും താമസിക്കുന്നതിന്റെ ബില്ല് അടയ്ക്കാതെ മുങ്ങുന്നതാണ് രീതി. കുമളിയിൽ 3.17 ലക്ഷം രൂപയുടെ ബില്ലടയ്ക്കാതെ മുങ്ങിയത് ഗോവയിലേക്കാണ്. അവിടെ ഭാര്യക്കൊപ്പം താമസിക്കുമ്പോഴാണ് പൊലീസെത്തി അറസ്റ്റ് ചെയ്തത്. കൈയിൽ ലക്ഷങ്ങൾ ഉണ്ടായിരുന്നെങ്കിലും മാസങ്ങളായി ഇയാൾ ഫ്ളാറ്റ് ഉടമയ്ക്ക് വാടക നൽകിയിരുന്നില്ല. വാടക തരാമെന്ന് പറഞ്ഞ് ഫ്ളാറ്റ് ഉടമയെ വിശ്വസിപ്പിച്ച ശേഷം ഇവിടെ നിന്നും മുങ്ങുകയായിരുന്നു പ്രതിയുടെ ഉദ്ദേശം. കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്ത മനു മോഹനെ റിമാൻഡ് ചെയ്തെങ്കിലും ഇയാൾ അറസ്റ്റിലായ വിവരം അറിഞ്ഞ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നായി തട്ടിപ്പിനിരയായ ധാരാളം പേർ പരാതിയുമായി പൊലീസിനെ സമീപിച്ചുകൊണ്ടരിക്കുകയാണ്. കേസിൽ വിശദമായ അന്വേഷണത്തിന് മനുവിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കട്ടപ്പന പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |