കൊട്ടിയം: അക്രമിസംഘത്തിന്റെ വീടുകയറിയുള്ള മർദ്ദനത്തിന് ഇരയായ മത്സ്യത്തൊഴിലാളി മരിച്ചു. താന്നി ആദിച്ചമൺ തോപ്പിന് സമീപം ഫിഷർമെൻ കോളനിയിൽ രാജുഭവനിൽ രാജുവാണ് (48) മരിച്ചത്. ആക്രമണത്തിൽ രാജുവിന്റെ ഭാര്യയ്ക്കും മക്കൾക്കും പരിക്കേറ്റു. കച്ചവടത്തിന് ഉപയോഗിക്കുന്ന പെട്ടി മാറി നൽകിയതിനെ തുടന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. സംഘടിച്ചെത്തിയവർ രാജുവിന്റെ വീട്ടിലെത്തി മക്കളായ മീര, ബെസ്‌ലി എന്നിവരെ ആക്രമിച്ചു. ഇത് തടയാനെത്തിയ രാജുവിനെയും ഭാര്യയെയും സംഘം ക്രൂരമായി മർദ്ദിച്ചു. സൈക്കിൾ, ചെടിച്ചട്ടി എന്നിവ ഉപയോഗിച്ച് രാജുവിനെ അടിക്കുകയും ചവിട്ടിവീഴ്ത്തുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ് നിലത്തുകിടന്ന രാജുവിനെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |