പാലക്കാട്: കണ്ണമ്പ്ര ഭൂമിയിടപാടിൽ മുൻ മന്ത്രി എ.കെ ബാലനെതിരെ ശക്തമായ ആരോപണവുമായി കോൺഗ്രസ്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുളള കണ്ണമ്പ്ര പാപ്‌കോസ് റൈസ് മില്ലിൽ സ്ഥലമേറ്റെടുക്കലിൽ മൂന്ന് കോടിയുടെ അഴിമതിനടന്നെന്ന് പാർട്ടി കമ്മീഷൻ കണ്ടെത്തി. ഏക്കറിന് 15 ലക്ഷം വിലവരുന്ന സ്ഥലം 23.5 ലക്ഷം നൽകിയെന്ന് കണ്ടെത്തിയതോടെയാണ് ഭൂമി ഇടപാടിൽ അഴിമതിയാരോപണം ഉയർന്നത്.
സംഭവത്തിൽ സിപിഎം അന്വേഷണ കമ്മീഷനെ വച്ച് നടത്തിയ പരിശോധനയിൽ അഴിമതിയാരോപണം ശരിവച്ചതോടെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ ചാമുണ്ണി, ഇദ്ദേഹത്തിന്റെ ബന്ധുവും സംഘം ഓണററി സെക്രട്ടറിയുമായ ആർ.സുരേന്ദ്രൻ എന്നിവർക്കെതിരെ അച്ചടക്ക നടപടിയ്‌ക്ക് പാർട്ടി ജില്ലാ കമ്മിറ്റി തീരുമാനമെടുത്തു. ഈ നടപടിയെടുക്കൽ ഒഴിവാക്കാൻ ബാലൻ ജില്ലാ സെക്രട്ടറിയേറ്റിൽ ശ്രമം നടത്തിയെങ്കിലും നടപടിയിൽ പാർട്ടി ജില്ലാ ഘടകം എത്തിച്ചേരുകയായിരുന്നു.
പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ചാമുണ്ണിയെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. ആർ.സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചു. ഇടപാട് എ.കെ ബാലൻ അറിയാതെ നടക്കില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. അതുകൊണ്ട്തന്നെ ബാലനെതിരെ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |