SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.08 PM IST

വണ്ടിപ്പെരിയാർ കൊലപാതകം കുറ്റപത്രമായി,​ നീതി കാത്ത് കുടുംബം

arjun

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയാക്കിയ ശേഷം ആറുവയസുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ നീതി ദേവതയുടെ കനിവിന് കാത്തിരിക്കുകയാണ് കുടുംബം. അയൽവാസിയുടെ ക്രൂര പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട കേസിൽ 78 ദിവസത്തിനകം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതോടെ വിചാരണയിലും കോടതി നടപടികളിലുമായി പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് പെൺകുട്ടിയുടെ വീട്ടുകാരും വണ്ടിപ്പെരിയാർ നാടും. പെൺകുട്ടിയുടെ അയൽവാസി കൂടിയായ പ്രതി അർജുനെതിരെയാണ് (22) തൊടുപുഴ പോക്‌സോ കോടതിയിൽ കഴിഞ്ഞദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

ജാമ്യം തടയാൻ

അതിവേഗം കുറ്റപ്പത്രം

പീഡനം, കൊലപാതകം എന്നീ കുറ്റങ്ങളും പോക്‌സോ വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി അർജുൻ അറസ്റ്റിലായി 78 ദിവസത്തിനകമാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ അർജുന് ജാമ്യം ലഭിക്കാൻ സാദ്ധ്യതയുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് അതിവേഗത്തിൽ നടപടികൾ പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. 36 സാക്ഷികളാണ് കേസിലുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി 150-ഓളം പേരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ ഒരാഴ്‌ച മുമ്പ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിച്ചിരുന്നു. സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌ത സാഹചര്യത്തിൽ കേസിൽ ഉടൻ വിചാരണ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന.

ആത്മഹത്യയെന്ന് കരുതി

പോസ്റ്റുമോർട്ടം വഴിത്തിരിവായി

ഇക്കഴിഞ്ഞ ജൂൺ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറ് വയസുകാരിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് കരുതിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് പൊലീസ് സംഘം അർജുൻ ഉൾപ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്‌തു. അർജുന്റെ മൊഴികളിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം അർജുനെ പിടികൂടുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അർജുൻ സമ്മതിച്ചു. പീഡിപ്പിക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയായെന്നും ഇതോടെ കെട്ടിത്തൂക്കിയെന്നുമായിരുന്നു പ്രതിയുടെ മൊഴി.

അശ്ലീല ചിത്രങ്ങൾക്ക് അടിമ

മൂന്നുവർഷത്തോളം പീഡിപ്പിച്ചു

അശ്ലീലചിത്രങ്ങൾക്ക് അടിമയായിരുന്ന അർജുൻ കഴിഞ്ഞ മൂന്നുവർഷത്തോളമായി പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. മിഠായി വാങ്ങി നൽകി പ്രലോഭിപ്പിച്ചാണ് ഇയാൾ കുട്ടിയെ തന്റെ ഇംഗിതത്തിനിരയാക്കിയിരുന്നത്. സംഭവം നടന്ന ദിവസം അമ്പത് രൂപയ്‌ക്ക് മിഠായി വാങ്ങി കൊണ്ടുവന്ന ഇയാൾ വീട്ടിൽ തനിച്ചായിരുന്ന കുട്ടിക്ക് മിഠായി നൽകി വശീകരിച്ചശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. അർജുനെ സ്ഥിരമായി മിഠായി വാങ്ങിയിരുന്ന കടയിലെത്തിച്ച് പൊലീസ് തെളിവെടുത്തു. പ്രതിയെ കടയിലുള്ളവർ തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന ദിവസം ഉച്ചയ്‌ക്ക് പന്ത്രണ്ടോടെ ഇയാൾ മിഠായി വാങ്ങിയിരുന്നെന്നും അവർ മൊഴി നൽകി. കുട്ടിയെ പീഡിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ടര വർഷത്തോളമായി അർജുൻ ഇവിടെ നിന്നാണ് മിഠായി വാങ്ങിയിരുന്നത്. സംഭവ ദിവസം കുട്ടിയുടെ വീട്ടിൽ ആരുമില്ലെന്ന് ഉറപ്പിച്ചതോടെ തിടുക്കത്തിൽ ഇവിടെയെത്തി മിഠായി വാങ്ങി മടങ്ങുകയായിരുന്നു. കടക്കാർക്ക് സംശയം തോന്നിയില്ല. പലപ്പോഴും ഇതേ തിടുക്കത്തിലാണ് ഇയാൾ മിഠായി വാങ്ങി പോകാറുള്ളതെന്നും കടക്കാർ പൊലീസിനോട് പറഞ്ഞു. ടി.വി കണ്ടുകൊണ്ടിരുന്ന കുട്ടിക്ക് മിഠായി നൽകിയ ശേഷം ലൈംഗികമായി ഉപയോഗിക്കുന്നതിനിടെ ബോധം പോയി. തുടർന്നാണ് കുട്ടിയെ ഷാളിൽ കെട്ടിത്തൂക്കിയത്. തുടർന്ന് ലയത്തിലെ ചെറിയ ജനലിലൂടെ പുറത്തിറങ്ങി അപ്പുറത്തെ ലയത്തിൽ പോയി വിശ്രമിച്ചു. കുട്ടിയുടെ സഹോദരന്റെ നിലവിളികേട്ട് ആദ്യം ഓടിയെത്തിയത് അർജുനായിരുന്നു. കുട്ടിയുടെ മരണത്തിൽ ദുഃഖം ഭാവിച്ചും കരഞ്ഞും സങ്കടപ്പെട്ടും നാട്ടുകാർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട അർജുനെ തുടക്കത്തിൽ ആരും സംശയിച്ചിരുന്നില്ല. കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചപ്പോഴാണ് അ‌ർജുൻ സംശയ നിഴലിലായത്. ജൂലായ് നാലിനാണ് അർജുനെ പൊലീസ് പിടികൂടുന്നത്. അന്വേഷണം തന്നിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് മനസിലായതോടെ അർജുന് പിന്നീട് പിടിച്ച് നിൽക്കാൻ കഴിയാതെയായി. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിച്ച അർജുൻ നിവൃത്തിയില്ലാതെ കുറ്റം സമ്മതിക്കുകയായിരുന്നു. ബലാത്സംഗം, കൊലപാതകം, പോക്‌സോ എന്നീ വകുപ്പുകളാണ് അർജുനെതിരെ ചുമത്തിയിരിക്കുന്നത്. തെളിവുനശിപ്പിക്കാൻ അർജുൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. വണ്ടിപ്പെരിയാർ സി.ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മുട്ടം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.