കാസർകോട്: ദേശീയപാത വികസനത്തിനായി വിളകൾ സ്ഥിതി ചെയ്യുന്ന ഭൂമിയിൽ പത്തുവർഷം മുമ്പ് ആരുമറിയാതെ കല്ലിട്ട ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച രേഖകളൊന്നും കൈമാറാതെ ഒളിച്ചുകളിക്കുന്നതായി കാർഷികസർവകലാശാല അധികൃതർ. റവന്യു സെക്രട്ടറി, ജില്ലാ കളക്ടർ, ഭൂമി ഏറ്റെടുക്കാൻ നിയുക്തനായ ഡെപ്യൂട്ടി കളക്ടർ എന്നിവരിൽ, സർവകലാശാല ഭൂമിയുടെ കാര്യത്തിൽ ആരു തീരുമാനം എടുക്കുമെന്നതിലെ അനിശ്ചിതത്വമാണ് നഷ്ടപരിഹാരമടക്കമുള്ള വിഷയങ്ങളിൽ തീരുമാനമാകാത്തതിനു പിന്നിലെന്നാണ് ആരോപണം.
2011 ലാണ് കാർഷിക സർവ്വകലാശാലയുടെ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, പടന്നക്കാട് കാർഷിക കോളേജ്, കരുവാച്ചേരിയിലെ പാതക്ക് ഇരുവശവുമുള്ള ഇൻസ്ട്രക്ഷണൽ ഫാം യൂണിറ്റ് ഒന്ന്, രണ്ട് എന്നിവിടങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി റവന്യു അധികൃതർ കല്ലിട്ടത്. പിലിക്കോട് ആർ.എ.ആർ.എസിന്റെ ഒരേക്കറോളം സ്ഥലം ഏറ്റെടുക്കാനും നിശ്ചയിച്ചിരുന്നു. ഇതിൽ 66 സെന്റ് സ്ഥലം സർക്കാർ സർവകലാശാലയ്ക്ക് കൈമാറിയതും 30 സെന്റ് സ്ഥലം വിലകൊടുത്തു വാങ്ങിയതുമാണ്. കൂട്ടത്തിൽ ടി ഇന്റു ഡി പിറന്ന കരുവാച്ചേരി ഫാമിനാണ് ഏറ്റവും കൂടുതൽ സ്ഥലം നഷ്ടമാകുന്നത്. നാലു സ്ഥാപനങ്ങൾക്കുമായി ആറ് ഏക്കറോളം സ്ഥലം നഷ്ടപെടുമ്പോൾ അർഹമായ നഷ്ടപരിഹാരം കിട്ടിയേ പറ്റുവെന്നാണ് കാർഷികസർവകലാശാലയുടെ നിലപാട്.
റവന്യു മന്ത്രിക്കും റവന്യു സെക്രട്ടറിക്കും കളക്ടർക്കും ഇതുസംബന്ധിച്ച് സർവകലാശാല പരാതി നൽകയിരുന്നു. 2019 ൽ വാല്യുവേഷൻ നടപടികൾ പൂർത്തീകരിച്ചെങ്കിലും നഷ്ടപരിഹാരം നീണ്ടുപോയി. സർക്കാരും സർവ്വകലാശാലയും സ്ഥലംവിട്ടുകൊടുക്കുന്ന കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ല.
സാമ്പത്തിക പരാധീനത അനുഭവിക്കുന്ന വടക്കൻ കേരളത്തിലെ സ്ഥാപനങ്ങളോട് പൊതുവെയുള്ള അവഗണന തന്നെയാണ് ഇക്കാര്യത്തിലും കാണിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും യൂണിവേഴ്സിറ്റിയെ അറിയിച്ചിട്ടുണ്ട്. മറ്റുള്ളവർക്കു കൊടുത്തതുപോലെ തന്നെ നഷ്ടപരിഹാരത്തിന് ഞങ്ങൾക്കും അർഹതയുണ്ട്.
ഡോ. ടി. വനജ (അസോസിയേറ്റ് ഡയറക്ടർ, പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |