നീലേശ്വരം: തെക്കേ കോവിലകത്തിന്റെ അധീനതയിലുള്ള രാജകൊട്ടാരം ഏറ്റെടുക്കുമെന്ന പുരാവസ്തുവകുപ്പിന്റെ പ്രഖ്യാപനം ഇനിയും നടപ്പായില്ല. പ്രഖ്യാപനത്തിനു ശേഷം 2018ൽ നടപടിക്കായി നഗരസഭ പുരാവസ്തുവകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തുകോടി രൂപയും നീക്കിവച്ചതാണ്.
കോവിലകം കൈമാറാൻ രാജകുടുംബാംഗങ്ങൾ തത്വത്തിൽ അംഗീകരിച്ചിരുന്നു. 1.10 ഏക്കർ സ്ഥലവും കോവിലകവും വിട്ടുനൽകുന്നതിന് നഷ്ടപരിഹാരത്തിനും ആർക്കിയോളജി വകുപ്പ് തയ്യാറായിരുന്നു. ആർക്കിയോളജി വകുപ്പ് ഡയറക്ടറടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലവും കെട്ടിടവും സന്ദർശിച്ച് കൊട്ടാരത്തിന്റെ പഴക്കവും മറ്റും പരിശോധിച്ചിരുന്നു. ഇതിനിടയിൽ കൈമാറുന്നതിനുള്ള തുക വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജകുടുംബം വകുപ്പിനെ സമീപിച്ചതോടെയാണ് ഏറ്റെടുക്കൽ നടപടിക്ക് കാലതാമസം നേരിട്ടത്. പിന്നാലെ കൊവിഡും ലോക്ക്ഡൗണും വന്നതോടെ ഫയലുകൾ നീങ്ങാത്ത അവസ്ഥയുമായി.
ഒരു മാസം മുമ്പ് ജില്ലയിൽ എത്തിയ മന്ത്രി അഹമ്മദ് ദേവർ കോവിൽ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. കെട്ടിടം ഏറ്റെടുത്ത് സൗന്ദര്യവൽക്കരിച്ച് രാജകീയ പ്രൗഢിയോടെ നിലനിർത്താനുള്ള പദ്ധതിയാണ് പുരാവസ്തുവകുപ്പ് ആസൂത്രണം ചെയ്യുന്നത്.
തെക്കെ കോവിലകത്തിന്റെ അധീനതയിലുള്ള കെട്ടിടം ഏറെക്കാലം ലാൻഡ് ട്രൈബ്യൂണൽ ഓഫീസായി പ്രവർത്തിച്ചിരുന്നു. ഓഫീസ് ഇവിടെ നിന്ന് മാറിയതോടെ കെട്ടിടം ആരും നോക്കാനാളില്ലാതെ കിടക്കുകയായിരുന്നു. ഇതിനിടയിലാണ് നഗരസഭ രാജവംശത്തോടു കൂടി ആലോചിച്ച് ആർക്കിയോളജി വകുപ്പിന് കൈമാറാൻ ആലോചിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |