കൊല്ലം: കൂട്ടുകാർ തമ്മിലുണ്ടായ വാക്കേറ്റം മദ്ധ്യസ്ഥതയിൽ ചർച്ചചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം യുവാക്കളെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിലായി. കൊറ്റങ്കര പേരൂർ വയലിൽ പുത്തൻവീട്ടിൽ മിഥുൻ (20, ആരോമൽ), ഇയാളുടെ സഹോദരൻ നിതിൻ (23, അമ്പാടി), വയലിൽ പുത്തൻ വീട്ടിൽ സുമേഷ് (21, ചെമ്പകം) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
ഓഗസ്റ്റ് 31നായിരുന്നു സംഭവം. തലേദിവസം പുന്തലത്താഴത്തെ മദ്യവിൽപ്പനശാലയ്ക്കടുത്ത് കൂട്ടുകാർ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് മദ്ധ്യസ്ഥ ചർച്ചയ്ക്കായി മാമൂട് ചരുവിള പുത്തൻവീട്ടിൽ ഹാഷിം (25), മേക്കോൺ വയലിൽ വീട്ടിൽ അർഷാദ് (27) എന്നിവരെ പുന്തലത്താഴം ആമക്കോട്ടുള്ള തെങ്ങിൻപുരയിടത്തിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികളെ കണ്ടെത്തുന്നതിനായി സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെയും അസി. കമ്മിഷണർ സോണി ഉമ്മൻ കോശിയുടെയും മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിരുന്നു. സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഇവരുടെ ഒളിത്താവളം കണ്ടെത്തിയത്.
ആക്രമണ ശേഷം ജില്ല വിട്ട യുവാക്കളിൽ ഒരാളായ നിഥിൻ പത്തനംതിട്ട ജില്ലയിലെ പെരുമ്പട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ തടിമില്ലിലെ ആനയുടെ പാപ്പാന്റെ സഹായിയായും, മിഥുനും സുമേഷും കോട്ടയം ഏറ്റുമാനൂർ ക്ഷേത്രത്തിനടുത്ത് പുന്നത്തറയിൽ ആനകൾക്ക് മദപ്പാടുണ്ടാകുമ്പോൾ കെട്ടിയിട്ട് ചികിത്സ നടത്തുന്ന സ്ഥലത്ത് ആന ചികിത്സകരുടെ സഹായികളായും ജോലി ചെയ്യുകയായിരുന്നു.
പുന്തലത്താഴത്തെ മദ്യവിൽപ്പനശാലയ്ക്ക് സമീപം തമ്പടിച്ച്, മദ്യം വാങ്ങാനെത്തുന്നവരെ വിരട്ടി പണം തട്ടുന്ന ശീലവും പിടിയിലായ യുവാക്കൾക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കിളികൊല്ലൂർ എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ശ്രീനാഥ്, എ.എസ്.ഐ ജിജു, സി.പി.ഒ സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |