തൃശൂർ: വ്യാജ സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ പുരുഷനും സ്ത്രീയും താമസിച്ചിരുന്ന ലോഡ്ജിൽ പൊലീസ് പരിശോധനയ്ക്കിടെ കണ്ടെത്തിയത് വിലമതിപ്പുള്ള മയക്കുമരുന്ന് ശേഖരവും. മലപ്പുറം വളാഞ്ചേരി തൈക്കുളത്തിൽ ഹൗസിൽ ഹംസക്കുട്ടി(32), നവി മുംബൈ സ്വദേശിനി സക്കീന(27) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഹൈറോഡിലെ ഒരു ജുവല്ലറിയിൽ വ്യാജ സ്വർണം വിൽക്കാൻ എത്തിയപ്പോഴാണ് മുമ്പ് തട്ടിപ്പിനിരയായ ജുവല്ലറിയുടമ ഇവരെ തിരിച്ചറിഞ്ഞത്. സെപ്റ്റംബർ ഒമ്പതിനാണ് ആ ജുവല്ലറി ഉടമ തട്ടിപ്പിനിരയായത്. അന്ന് ഒരു പവൻ എന്നു പറഞ്ഞ് ഇവർ വിറ്റ സ്വർണം രണ്ട് ദിവസത്തിന് ശേഷം ഉരുക്കിയപ്പോഴാണ് ചെമ്പാണെന്ന് മനസിലായത്.
തിങ്കളാഴ്ച ഇരുവരും എത്തിയപ്പോൾ തന്നെ ഇദ്ദേഹം തിരിച്ചറിഞ്ഞു. ജുവല്ലറിയിൽ വിവരം പറഞ്ഞ ശേഷം ഇവരെ പിടിച്ച് വച്ച് വിവരം ഈസ്റ്റ് പോലീസിൽ അറിയിച്ചു. എസ്.എച്ച്.ഒ. ലാൽകുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. ഇവർ താമസിക്കുന്ന കെ.എസ്.ആർ.ടി.സിയ്ക്ക് സമീപത്തെ ലോഡ്ജിലെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് അഞ്ച് ഗ്രാം എം.ഡി.എം.എ , 12 ഗ്രാം നൈട്രോപാസം എന്നീ മയക്കു മരുന്നുകൾ കണ്ടെടുത്തത്. തൃശൂരിൽ വിൽപ്പനയ്ക്ക് കൊണ്ടുവന്നതാണെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. വിമാനത്തിലാണ് ഇരുവരും ഓരോ ആഴ്ച കൂടുമ്പോഴും മുംബൈയിലേക്ക് പോവുന്നത്. ഇരുവരേയും റിമാൻഡ് ചെയ്തു. എസ്.ഐമാരായ ഗീതുമോൾ, സുനിൽ കുമാർ, എ.എസ്.ഐ സുധീർ, മുഹമ്മദ് റാഫി, വിജയൻ എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |