പത്തനംതിട്ട : കോളേജ് വിദ്യാർത്ഥികൾക്ക് പുതിയ ദിശാബോധം പകർന്ന് കനൽ പദ്ധതി മുന്നേറുന്നു. സ്ത്രീസുരക്ഷയും ലിംഗഭേദ (ജെൻഡർ) ബോധവത്കരണവുമാണ് പ്രധാന വിഷയം . മൂന്ന് മാസം കൊണ്ട് ഇരുപത്തിയെട്ട് ക്ലാസുകൾ നൽകി ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും മഹിളാശക്തി കേന്ദ്രയുടെയും നേതൃത്വത്തിലാണ് പദ്ധതി .
ഗ്രാമ പ്രദേശത്ത് പഠിക്കുന്ന കുട്ടികളിലാണ് ജെൻഡർ പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. എല്ലാവരോടും ഒരു പോലെ ഇടപഴകാനും സൗഹൃദം സൂക്ഷിക്കാനും മുൻപന്തിയിലുള്ളത് നഗരപ്രദേശത്തെ വിദ്യാർത്ഥികളാണ്. പുരുഷമേധാവിത്വം ഗ്രാമപ്രദേശത്തെ കുട്ടികളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് ക്ലാസുകളിലൂടെ മനസിലായതെന്ന് കനൽ ടീം അംഗങ്ങൾ പറയുന്നു. നഗര, ഗ്രാമ വ്യത്യാസമില്ലാതെ പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ പ്രത്യേക കഴിവുള്ള വിദ്യാർത്ഥികളാണ് കാമ്പസുകളിലുള്ളത്.
കനൽ പദ്ധതിയിൽ മാതാപിതാക്കളും കൂടി പങ്കെടുക്കണമെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. പുരുഷമേധാവിത്വം വീടുകളിൽ നിന്നാണ് ആരംഭിക്കുന്നത്. മാതാപിതാക്കളോട് തിരിച്ചുപറഞ്ഞാൽ അഹങ്കാരികളാക്കുന്ന രീതിയാണിന്ന്. അത് ഒരു വ്യക്തിയുടെ അവകാശമാണെന്ന് അവർ തിരിച്ചറിയുന്നില്ല. ആൺകുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്ന കുടുംബങ്ങൾ നിരവധിയുണ്ടെന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം.
ലിംഗഭേദത്തെപ്പറ്റി കൃത്യമായി അറിവുള്ളവരുടെ ഒരു ലിസ്റ്റ് കനൽപദ്ധതിയിലൂടെ തയ്യാറാക്കും. ദിശ പോലുള്ള സംഘടനകളിലെ അംഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവകാശങ്ങളെക്കുറിച്ചും നിയമ വശങ്ങളെക്കുറിച്ചും ക്ലാസ് നയിക്കുന്നത് അഭിഭാഷകരാണ്. ക്ലാസെടുക്കുന്നവർ ഒരു മതത്തിനോടോ ജാതിയോടോ ലിംഗത്തോടോ ചായ്‌വുള്ളവരായിരിക്കില്ലെന്നതാണ് കനൽ പദ്ധതിയുടെ പ്രത്യേകത.
കനൽ
സ്ത്രീധനഗാർഹിക പീഡനങ്ങൾ പൂർണമായും ഇല്ലാതാക്കുക, സ്ത്രീകളെ ശാക്തീകരിക്കുക, കാമ്പസുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് ബോധവത്കരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്
ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും മഹിളാശക്തി
കേന്ദ്രയുടെയും നേതൃത്വത്തിൽ
കനൽ പദ്ധതിയുടെ പ്രവർത്തനം.
"ജില്ലയിൽ ഇതുവരെ പത്ത് കോളേജുകളിലായി 26 ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഒാഫ് ലൈൻ ക്ലാസുകൾക്കാണ് കൂടുതൽ പ്രയോജനം ലഭിക്കുകയെന്ന് തോന്നുന്നു. കുട്ടികളുടെ സംശയങ്ങളിൽ നിന്നുതന്നെ അവർ എത്രത്തോളം അത് മനസിലാക്കുന്നുവെന്ന് അറിയാം. ജെൻഡറിനെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ആണധികാര സമൂഹത്തിൽ നിന്നുതന്നെ തുടങ്ങണം. മാറ്റം ഉണ്ടാകുന്നുണ്ടെന്നാണ് വിശ്വാസം. ഈ കാലഘട്ടത്തിൽ കനലിന്റെ പദ്ധതി കൂടുതൽ വിശാലമാക്കേണ്ടതുണ്ട്. "
ബി . ജ്യോതിമോൾ
മഹിളാശക്തി കേന്ദ്ര ജില്ലാ കോർഡിനേറ്റർ
"വിദ്യാഭ്യാസവും ജോലിയും പ്രത്യേകിച്ച് സ്ത്രീകൾക്ക് ആവശ്യമാകുന്ന സാഹചര്യമാണ് ഇന്നുള്ളത്. പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കരുത്തും അതിന്റെ നിയമ പിൻബലങ്ങളും മറ്റെല്ലാ ക്ലാസുകളിൽ നിന്നും കനൽ ക്ലാസുകളെ വ്യത്യസ്തമാക്കുന്നുണ്ട്."
ടി.ആർ .രുദ്ര വിദ്യാർത്ഥിനി
പദ്ധതി തുടങ്ങിയിട്ട് 3 മാസം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |