കോഴിക്കോട്: മിഠായിത്തെരുവിലെ ഫയർ ഹെെഡ്രന്റുകളുടെ നോക്കുകുത്തി കാലം കഴിയുന്നു. തീ കെടുത്താൻ രണ്ടാഴ്ചയ്ക്കകം വേണ്ടുവോളം വെള്ളമെത്തും. ഉദ്ഘാടനം കഴിഞ്ഞതല്ലാതെ വർഷം നാലായിട്ടും അനങ്ങാതെ കിടന്നിരുന്ന ഫയർ ഹൈഡ്രന്റുകൾക്കാണ് ഫയർഫോഴ്സ് മേധാവിയുടെ സന്ദർശനത്തോടെ പുതുജീവൻ വരുന്നത്.
തീപിടിത്തം തുടർക്കഥയായപ്പോഴാണ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 2017ൽ മിഠായിത്തെരുവിലെ 11 കേന്ദ്രങ്ങളിൽ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കുന്നത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞതോടെ ഉയർന്ന കുടിവെള്ള തർക്കത്തിൽ ഫയർ ഹെെഡ്രന്റുകൾ നിശ്ചലമായി.
കോർപ്പറേഷൻ നൽകിയ 68000 രൂപ ഉപയോഗിച്ച് വാട്ടർ അതോറിറ്റിയാണ് ഹൈഡ്രന്റുകളുടെ നവീകരണം നടത്തുന്നത്. മിഠായിത്തെരുവ് എൽ.ഐ.സി മുതൽ കമ്മത്ത് ലെെൻ വരെയുളള ഭാഗങ്ങളിലായി 8 ഫയർ ഔട്ട്ലെറ്റുകളും 3 ഫയർ ബ്രിഗേഡ് ഇൻലെറ്റുകളുമാണ് ഉള്ളത്. മണ്ണിനടിയിൽ സ്ഥാപിച്ച പെെപ്പുകളിലൂടെയാണ് വെള്ളമെത്തിക്കുക. ഹെെഡ്രന്റുകളുടെ ചുമതല ഫയർഫോഴ്സിനാണെങ്കിലും വെള്ളമെത്തിക്കുന്നത് വാട്ടർ അതോറിറ്റിയാണ്. ഫയർ ഹെെഡ്രന്റുകളിലേക്കും കുടിവെള്ള പെെപ്പുകളിലേക്കും വെള്ളമെത്തുന്നത് ഒരേ പെെപ്പിലൂടെയാണെങ്കിലും കലരാതിരിക്കാൻ ഹെെഡ്രന്റിന്റെ വാൾവുകളിൽ ക്രമീകരണം വരുത്തും.
മിഠായിത്തെരുവിലെ എം.പി റോഡിൽ കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായപ്പോൾ ഫയർ ഹെെഡ്രന്റുകൾ പ്രവർത്തിക്കാതിരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇത്തരം സാഹചര്യം മറി കടക്കാൻ മിഠായിത്തെരുവിൽ കൂടുതൽ ഫയർ ഹെെഡ്രന്റുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ വ്യക്തമാക്കിയിരുന്നു. വാട്ടർ അതോറിറ്റിയും ഫയർ ഹെെഡ്രന്റുകൾ സ്ഥാപിക്കാനുളള ഒരുക്കത്തിലാണ്.
'' ഫയർ ഹെെഡ്രന്റുകളിലേക്ക് വെള്ളമെത്തിക്കുന്ന പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. രണ്ടാഴ്ചയ്ക്കകം പൂർത്തിയാകും. നിലവിൽ കുടിവെള്ളത്തിനും ഫയർ ഹെെഡ്രന്റുകളിലേക്കും ഒരേ വെള്ളമാണ് എത്തുന്നത്.പ്രാദേശികമായി വെള്ളം എടുക്കേണ്ട സാഹചര്യം വന്നാൽ രണ്ട് പെെപ്പുകളിലേക്ക് മാറ്റാവുന്നതാണ്.
വാട്ടർ അതോറിറ്റി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |