തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം ഒരു തരത്തിലും നടത്താൻ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം പെരുവമ്പ് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഓൺലൈൻ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രി ബിഷപ്പിനെ പരസ്യമായി തളളി രംഗത്തെത്തിയത്. നാർക്കോട്ടിക് വ്യാപനത്തെ സർക്കാരും സമൂഹവും ഗൗരവമായാണ് കാണുന്നത്. അത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. അതിനിടയിലാണ് ഇത്തരമൊരു പരാമർശം. ചുരുക്കം ചിലരാണ് അതേറ്റെടുത്ത് ശക്തിയോടെ വാദിച്ചത്. കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. അതിനെ തകർക്കുന്ന നിലപാട് ആരിൽ നിന്നുണ്ടായാലും ശക്തമായി നേരിടും. താൻ പിടിച്ച മുയലിന് മൂന്നു കൊമ്പെന്നതിന് പകരം, മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടാവണം എല്ലാവരിൽ നിന്നുമുണ്ടാകേണ്ടത്.. ഇത്തരം പ്രശ്‌നങ്ങളുയർത്തി നാടിനെ വർഗീയമായി വേർതിരിക്കാൻ പാടുപെടുന്നവരാണ് സംഘപരിവാർ. ഇവിടെ ന്യൂനപക്ഷം,ഭൂരിപക്ഷമെന്ന് പറയുന്നതിലൊന്നും വലിയ വ്യത്യാസമില്ല. ചില്ലറ കിട്ടുമോയെന്ന് നോക്കുന്ന ചിലരുണ്ട്. അവരോടൊപ്പം പോകരുത്- മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
സാമൂഹിക തിന്മകൾ മുളയിലേ നുള്ളണം
സാമൂഹിക തിന്മകൾക്ക് ഏതെങ്കിലും മതത്തിന്റെ നിറം നൽകുന്ന പ്രവണത മുളയിലേ നുള്ളിക്കളയണമെന്ന് നേരത്തേ, തിരുവിതാംകൂറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ശതാബ്ദിയാചരണമായ 'സ്വാതന്ത്ര്യം തന്നെ അമൃതം' പരിപാടി അയ്യൻകാളി ഹാളിൽ ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾക്കിടയിലെ അനഭിലഷണീയ പ്രവണതകളെ സൂചിപ്പിച്ചായിരുന്നു പ്രതികരണം.
സാമൂഹിക തിന്മകൾക്ക് നേതൃത്വം നൽകുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ്. അതിനെ ഏതെങ്കിലും വിഭാഗത്തോട് ചേർത്ത് ഉപമിക്കുന്നത് സമൂഹത്തിലെ വേർതിരിവുകൾ വർദ്ധിപ്പിക്കുമെന്ന് പാലാ ബിഷപ്പിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്ന പ്രതിലോമ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുമെന്ന് മുസ്ലിം സമുദായത്തിനിടയിലെ അനഭിലഷണീയ പ്രവണതകളെ സൂചിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി.
ഗുരു സമാധി ദിനത്തിൽ പ്രതിജ്ഞയെടുക്കണം
ജാതിക്കും മതത്തിനുമതീതമായി ചിന്തിക്കാനും ജീവിക്കാനും പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ഓർമ്മ പുതുക്കുന്ന ദിനത്തിൽ ജാതിയെയും മതത്തെയും വിഭജനത്തിനുള്ള ആയുധങ്ങളാക്കുന്നവരെ പ്രതിരോധിക്കുമെന്ന പ്രതിജ്ഞയെടുക്കണം. 'അന്ധകാരത്തെ അന്ധകാരം കൊണ്ടല്ല, വെളിച്ചം കൊണ്ടേ ഇല്ലാതാക്കാനാവൂ. വിദ്വേഷത്തെ വിദ്വേഷം കൊണ്ടല്ല, സ്നേഹം കൊണ്ടേ നീക്കാനാകൂ' എന്ന മാർട്ടിൻ ലൂഥർ കിംഗിന്റെ വാക്യം ഏറെ പ്രസക്തമാണ്. വിദ്വേഷത്തിന്റെ അന്ധകാരം പടർത്താൻ കുത്സിത ശ്രമങ്ങൾ നടത്തുന്ന ശക്തികളെ കരുതിയിരിക്കണം. സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിന് പ്രാധാന്യം ലഭിക്കാൻ ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമിയുമടക്കമുള്ള നവോത്ഥാന നായകരും അവർ നയിച്ച പ്രസ്ഥാനങ്ങളും കാരണമായിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി
പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയേയും പിന്തുണച്ച് സുരേഷ് ഗോപി എം.പി. വിഷയത്തിൽ സർക്കാർ വേണ്ട രീതിയിൽ ഇടപെടുന്നുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കാര്യങ്ങൾ മനസിലായിട്ടുണ്ട്. എല്ലാ കാര്യത്തിനും മുഖ്യമന്ത്രി മറുപടി പറയേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു..
അതേസമയം ,സർക്കാർ തീരുമാനം രാജ്യ താത്പര്യത്തിന് വിരുദ്ധമാണെങ്കിൽ അപ്പോൾ വിമർശിക്കാം. ഇക്കാര്യത്തിൽ ചർച്ച നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പല്ല. അവർ വിളിച്ചതനുസരിച്ച് എം.പി എന്ന നിലയ്ക്കാണ് ബിഷപ്പ് ഹൗസിൽ പോയത്. അല്ലാതെ അനുവാദം വാങ്ങി പോയതല്ല. അവരുടെ ആവലാതികൾ കേട്ടു. അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. സർവകക്ഷി യോഗം തന്റെ വിഷയമല്ല. രാജ്യത്തെ പൗരൻമാരുടെ സംരക്ഷണമാണ് ആവശ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്മൃതി കേരത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം കട്ടപ്പന ലബ്ബക്കടയിൽ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |