ന്യൂഡൽഹി: മുസിരിസ് ഗവേഷണ പദ്ധതിയുടെ ഭാഗമായി പട്ടണം, മതിലകം എന്നീ പ്രദേശങ്ങളിൽ ഉത്ഖനനം നടത്തുന്നതിന് നൽകിയ അനുമതി പിൻവലിച്ചതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ തീരുമാനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
കേരള ചരിത്ര ഗവേഷണ സ്ഥാപക ഡയറക്ടർ പി.ജെ. ചെറിയാനാണ് ഹർജി നൽകിയത്. മുസിരിസ് പൈതൃക പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിന് സമീപത്തെ പട്ടണം, തൃശൂർ ജില്ലയിലെ മതിലകം എന്നീ പ്രദേശങ്ങളിൽ ഉത്ഖനനം നടത്തുന്നതിന് 'പാമ' എന്ന സ്വകാര്യ ഗവേഷണ ഏജൻസിക്കാണ് ആർക്കിയോളോജിക്കൽ സർവെ ഒഫ് ഇന്ത്യ അനുമതി നൽകിയിരുന്നത്. കേരള ചരിത്ര ഗവേഷണ കൗൺസിൽ സ്ഥാപക ഡയറക്ടർ പി.ജെ. ചെറിയാനാണ് പാമയുടെ ഡയറക്ടർ. എന്നാൽ തങ്ങളുടെ ലോഗോ ദുരുപയോഗം ചെയ്തതായും മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഇന്റേൺഷിപ്പ് ഫീസ് വാങ്ങിയെന്നും ആരോപിച്ചാണ് ആർക്കിയോളജിക്കൽ സർവ്വേ ഒഫ് ഇന്ത്യ അനുമതി പിൻവലിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |