ബീജിംഗ്: ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമനായ എവർഗ്രാൻഡെ വൻകടക്കെണിയിലാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ശതകോടീശ്വരന്മാർക്ക് ഒറ്റദിവസംകൊണ്ട് നഷ്ടമായത് 135 ബില്യൺ (10 ലക്ഷം കോടി രൂപ)ഡോളർ. ബ്ലൂംബർഗർ ബില്യണയേഴ്‌സ് സൂചിക പ്രകാരം ടെസ്‌ല കോർപറേഷൻ ഉടമ ഇലോൺ മസ്‌കിന്റെ ആസ്തിയിൽ 7.2 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 198 ബില്യണായി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 5.6 ബില്യൺ കുറഞ്ഞ് 194.2 ബില്യണുമായി.
ചൈനീസ് സർക്കാരിന്റെ നിയന്ത്രണങ്ങളോടൊപ്പം കടക്കെണികൂടിയായപ്പോൾ ഇടപാടുകൾക്കുള്ള പണംപോലും കയ്യിലില്ലാത്ത സ്ഥിതിയാണ് എവർഗ്രാൻഡെ നേരിട്ടത്. ആഗോളതലത്തിലേക്ക് വ്യാപിച്ചേക്കാവുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായി അത് വ്യാഖ്യാനിക്കപ്പെട്ടു. യു.എസ് ഫെഡറൽ റിസർവ് യോഗത്തിൽ വരാനിരിക്കുന്ന തീരുമാനങ്ങളും കൂടിയായപ്പോൾ മേയ് മാസത്തിനുശേഷം ഇതാദ്യമായി എസ്ആൻഡ്പി 500 സൂചിക 1.7ശതമാനം തകർച്ചനേരിട്ടു.
അതേസമയം പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എവർഗ്രാൻഡെ. തങ്ങൾക്ക് വായ്പ നൽകിയ ബാങ്കുകളുമായി ഇക്കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടുണ്ട്. നിലവിലെ വായ്പാ കാലാവധി നീട്ടാനും വായ്പകൾ ലഭ്യമാക്കാനുമാണ് ശ്രമം. എന്നാൽ ആഗോള വിപണിയിൽ സാമ്പത്തിക തിരിച്ചടിയെ കുറിച്ചുള്ള ആശങ്ക വലുതാണ്. എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആഗോള സാമ്പത്തിക രംഗത്തെ എവർഗ്രാൻഡെ പിടിച്ചുകുലുക്കുമെന്ന് ഉറപ്പ്.
ബാദ്ധ്യത 300 ബില്യൺ ഡോളർ
300 ബില്യൺ ഡോളർ ബാദ്ധ്യതയാണ് എവർഗ്രാൻഡെ കമ്പനിക്കുള്ളത്. ഈയാഴ്ച കൊടുക്കേണ്ട കുടിശ്ശിക കൊടുക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടില്ല. സർക്കാരിന്റെ സഹായമില്ലാതെ ഇനി കമ്പനിക്ക് മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണ്. ലോകത്ത് ഏറ്റവും മൂല്യമേറിയ റിയൽ എസ്റ്റേറ്റ് കമ്പനിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |