മലപ്പുറം: ജില്ലയിലെ വിവിധ താലൂക്ക് പരിധികളിലായി മണൽക്കടത്ത് സംഘങ്ങൾ വ്യാപകം. ഏറനാട്, കൊണ്ടോട്ടി, പൊന്നാനി താലൂക്കുകളിലാണ് പ്രധാനമായും മണൽമാഫിയയുടെ അഴിഞ്ഞാട്ടം. ഏറനാട് താലൂക്കിലെ ഊർങ്ങാട്ടിരി, എടവണ്ണ, അരീക്കോട് പഞ്ചായത്തുകളിൽ കഴിഞ്ഞ മാസം മാത്രം ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തു. കൊണ്ടോട്ടി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ കടവുകൾ കേന്ദ്രീകരിച്ച് വാഴക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ 18 തോണികളാണ് കഴിഞ്ഞ മാസം പിടിച്ചത്. മണൽ കൊണ്ടുപോവുന്ന ടിപ്പറുകളേക്കാളും സംഭരണ ശേഷിയുള്ളതാണ് പിടിച്ചെടുത്ത 18 ഇരുമ്പുതോണികൾ. ലക്ഷങ്ങൾ വിലമതിക്കുന്ന തോണികളാണ് കൊള്ളസംഘങ്ങൾ മണൽകടത്തിന് ഉപയോഗിക്കുന്നത്. ചാലിയാറിലെ മണൽസംഘത്തെ പിടികൂടാനായി വാഴക്കാട് സ്റ്റേഷൻ പരിധിയിൽ രക്ഷകൻ എന്ന ബോട്ട് ഉപയോഗിക്കുന്നുണ്ട്.
നിത്യജീവിതത്തിനായി മണൽകൊള്ള നടത്തുന്നവരും ബിസിനസ് ആക്കി മാറ്റിയവരും രംഗത്തുണ്ട്. ഒന്നിൽ കൂടുതൽ ടിപ്പറുകളും തോണികളും സ്വന്തമായുള്ളവരാണ് പലരും. രാത്രി കാലങ്ങളിൽ പൊലീസിന്റെ നീക്കങ്ങൾ ചോർത്താൻ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് എസ്കോർട്ട് എന്ന പേരിൽ ആളുകളെ വിന്യസിച്ചാണ് മണൽവേട്ട. പോക്കറ്റ് മണിക്കായി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ വരെ 'ഡ്യൂട്ടി'യിലുണ്ട്. അതിനാൽ മഫ്തിയിലാണ് പ്രധാനമായും പൊലീസ് വേട്ട. രാത്രികാലങ്ങളിൽ അമിതവേഗത്തിൽ റോഡിലൂടെ ചീറിപ്പായുന്ന മണൽലോറികൾ രാത്രി നിരത്തിലിറങ്ങുന്നവർക്ക് ഭീഷണിയാണ്. പിടി വീഴുമെന്ന് ഉറപ്പായാൽ വാഹനങ്ങൾ നിറുത്തി ഡ്രൈവർമാർ ഓടി രക്ഷപ്പെടും.
പൊന്നാനി താലൂക്കിന്റെ ഭാഗങ്ങളിൽ നിത്യജീവിതത്തിനായി മണൽവാരൽ തൊഴിലാക്കി മാറ്റിയവരുമുണ്ട്. മണൽചാക്കുകളിലാക്കി പഴയ ഓട്ടോറിക്ഷകളിലും, സൈക്കിളിലുമെല്ലാം ഇവർ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കും. ഇത്തരത്തിൽ കൊണ്ട് പോവാനായി കൂട്ടിയിട്ടിരുന്ന 100 ചാക്കോളം മണലാണ് തവനൂർ ഭാഗത്ത് നിന്നും തഹസിൽദാർ അടക്കമുള്ള സംഘമെത്തി പുഴയിലേക്ക് തന്നെ തിരിച്ച് തള്ളിയത്. പൊന്നാനിയിലെ കർമ്മ റോഡ് ഭാഗത്താണ് കൂടുതലായും ഇത്തരത്തിൽ മണൽ കൊള്ളകൾ നടക്കുന്നത്.
വിദ്യാർത്ഥികളെയും വലയിലാകുന്നു
മണൽസംഘം സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുമായി സൗഹൃദം സ്ഥാപിച്ച് ഇവരെയും മണൽ കള്ളക്കടത്തിന് ഉപയോഗിക്കുന്നുണ്ട്. പണം കിട്ടി തുടങ്ങുമ്പോൾ വിദ്യാർത്ഥികൾ വീണ്ടും ഇതിലേക്ക് ആകൃഷ്ടരാവുകയും പണം കണ്ടെത്തിനുള്ള പ്രധാന മാർഗമായി മണൽ കടത്തിനെ കാണുകയും ചെയ്യുന്നു. പഠനം പാതിവഴിയിൽ അവസാനിപ്പിക്കുന്നവരുമുണ്ട്. വലിയ സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് കൂടൂതലായും കെണിയിലകപ്പെടുന്നത്.
ആഗസ്റ്റിൽ പിടിച്ച മണൽ
ഏറനാട് താലൂക്ക്
അരീക്കോട് : 5 ലോഡ്
എടവണ്ണ : 3
പൊന്നാനി താലൂക്ക്
കർമ്മ റോഡ് ഭാഗം : 9 ലോഡ്
കൊണ്ടോട്ടി താലൂക്ക്
വാഴക്കാട് : 6 ലോഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |