SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.43 PM IST

സംഘപരിവാറിൽ നിന്ന് ആളെ പിടിക്കാൻ സി പി എം, ലക്ഷ്യംവയ്ക്കുന്നത് ചില പ്രത്യേക സ്ഥലങ്ങളിൽ നിന്നുള്ളവരെ, തടയിടാൻ കഴിയാതെ ബി ജെ പി

cpm-bjp

തിരുവനന്തപുരം: ബി ജെ പിക്കുള്ളിലെ അസംതൃപ്തരെ തങ്ങളുടെ കേന്ദ്രങ്ങളിലെത്തിക്കാൻ സി പി എം നീക്കം. ബി ജെ പിക്കും ആർ എസ് എസിനും സ്വാധീനമുള്ള മേഖലകളിൽ നിന്നുള്ളവരെയാണ് നോട്ടമിടുന്നത്. ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ബി ജെ പി ശക്തി തെളിയിച്ച സ്ഥലങ്ങൾക്ക് പ്രത്യേകം പ്രാധാന്യം നൽകാൻ കീഴ്ഘടകങ്ങൾക്ക് പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ഈ നീക്കം പ്രാദേശികമായി യാതൊരു തരത്തിലുള്ള എതിർപ്പോ വിവാദമോ ഉണ്ടാകാതെ കൈകാര്യം ചെയ്യണമെന്ന പ്രത്യേക നിർദേശവും പാർട്ടി നൽകിയിട്ടുണ്ട്. ഇങ്ങനെ സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് വരുന്നവർക്ക് പാർട്ടിയിൽ അർഹമായ സ്ഥാനം നൽകണമെന്നും അവരെ വേണ്ട രീതിയിൽ പരിഗണിക്കണമെന്നും ജില്ലാ ഘ‌ടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സി പി എമ്മിന്റെ സംസ്ഥാന സമ്മേളനം കഴിയുന്നതോടെ ഈ നീക്കങ്ങൾ ഊർജിതമാക്കാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നത്. മാദ്ധ്യമങ്ങളിൽ ഇത് വിവാദമാകരുതെന്നും പാർട്ടി നേതൃത്വം ആഗ്രഹിക്കുന്നു. ബി ജെ പിക്കുള്ളിൽ അസംതൃപ്തരായവർ സി പി എമ്മിൽ ചേരുന്നു എന്ന രീതിയിൽ ആയിരിക്കണം വാർത്തകൾ വരേണ്ടതെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ബി ജെ പി അധികാരം നേടിയെടുത്ത പന്തളം, സി പി എമ്മിന്റെ പ്രത്യേക ശ്രദ്ധയിൽ ഉൾപ്പെടുന്ന സ്ഥലമാണ്. ഇവിടെ നിന്നും ബി ജെ പി പ്രവർത്തകരുമായി സംസാരിക്കുന്നതിന് ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ തന്നെയാണ് സി പി എം നിയോഗിച്ചിട്ടുള്ളത്. ഈ ദൗത്യത്തിൽ സി പി എം ഇവിടെ ഏറെകുറെ വിജയിച്ചുവെന്നു തന്നെയാണ് പാർട്ടി നേതൃത്വം കരുതുന്നത്. ശബരിമല പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ബി ജെ പി നേതാക്കന്മാരെ ഉൾപ്പെടെ ഇടതു ക്യാമ്പിലെത്തിക്കാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലും സമാനമായ നീക്കം നടക്കുന്നുണ്ട്. ഇവിടത്തെ ബി ജെ പിയിൽ നിന്ന് സി പി എമ്മിലേക്ക് വലിയ രീതിയിലുള്ള പ്രവർത്തകരുടെ ഒഴുക്കിന് സാദ്ധ്യതയുണ്ടെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. വിശ്വാസികളുടെ ഇടയിൽ സി പി എമ്മിന്റെ ജനസമ്മതി കുറയുന്നുവെന്ന വിമർശനത്തെ തുടർന്നു കൂടിയാണ് പാർട്ടി ഇത്തരമൊരു നീക്കത്തിന് മുതിരുന്നത് എന്ന് കരുതുന്നു.

അതേസമയം, പാർട്ടിയിൽ നിന്ന് കൊഴിഞ്ഞു പോക്ക് ഉണ്ടാകുമെന്ന് മനസിലായിട്ടും അതിന് തടയിടാൻ ബി ജെ പി നേതൃത്വത്തിന് ഇതുവരേയും സാധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ചില ബി ജെ പി കേന്ദ്രങ്ങളിലെങ്കിലും നേതൃത്വത്തിനെതിരെയുള്ള വിമത ശബ്ദങ്ങളുയരാൻ കാരണമായിട്ടുണ്ട്. ഇതിന് തടയിടാൻ പോലും കഴിയാതെ വിഷമിക്കുകയാണ് ബി ജെ പി നേതൃത്വം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP, CPM, RSS, POLITICS, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.