കോഴിക്കോട്: നാർക്കോട്ടിക്ക് ജിഹാദ് വിഷയം ചർച്ച ചെയ്യുന്നതിനു വേണ്ടി സംസ്ഥാനത്തെ മുസ്ലീം സംഘടനകൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ ഇന്ന് കോഴിക്കോട് യോഗം ചേരും. വൈകിട്ട് വച്ച് ചേരുന്ന യോഗത്തിൽ മുസ്ലീം വിഭാഗത്തിലെ എല്ലാ പ്രമുഖ സംഘടനാ നേതാക്കളും പങ്കെടുക്കും.
അതേസമയം സംസ്ഥാനത്ത് നാർക്കോട്ടിക്ക് ജിഹാദ് ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ സർവകക്ഷി യോഗമോ മതസാമുദായിക നേതാക്കന്മാരുടെ യോഗമോ വിളിക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പ്രശ്നം പ്രതിപക്ഷം ആവശ്യമില്ലാതെ ഊതിപെരുപ്പിക്കുകയാണെന്നും കുറച്ചു കഴിയുമ്പോൾ തനിയെ കെട്ടടങ്ങുമെന്നുള്ള വിശ്വാസത്തിലാണ് സർക്കാർ. നിലവിലെ അവസ്ഥയിൽ വെറുതേ പ്രശ്നത്തിൽ ഇടപ്പെടേണ്ട എന്നാണ് സർക്കാർ നിലപാട്.
അതേസമയം സർവകക്ഷി യോഗം വിളിക്കുന്നതിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും അനാവശ്യ പ്രസ്താവനകളും പരസ്യ പ്രതികരണങ്ങളും വിഷയത്തെ കൂടുതൽ വഷളാക്കുകയേ ഉള്ളുവെന്നുമാണ് സി പി എം നിലപാട്. ഘടകക്ഷിയായ സി പി ഐയും സമാനമായ നിലപാടാണ് എടുത്തിട്ടുള്ളത്.
നാർക്കോട്ടിക്ക് വിഷയത്തിൽ സർക്കാരിനെതിരേയുള്ള ആക്രമണം പ്രതിപക്ഷം ഓരോ ദിവസവും ശക്തമാക്കുകയാണ്. മതേതരത്വം വെല്ലുവിളി നേരിടുമ്പോള്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കുകയല്ല വേണ്ടതെന്നും സർവകക്ഷിയോഗം വിളിക്കേണ്ടെന്ന നിലപാട് ലജ്ജാകരമാണെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |