ലക്‌നൗ: അഖില ഭാരതീയ അഖാഡ പരിഷത്ത് അദ്ധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണത്തിന് പിന്നിൽ പ്രധാന ശിഷ്യനായ ആനന്ദ് ഗിരിയും മറ്റ് രണ്ടുപേരുമാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാകുറിപ്പ് പ്രയാഗ്‌രാജ് പൊലീസ് കണ്ടെടുത്തു. പരിഷത്തിന്റെ ലെറ്റർഹെഡിൽ കൈ കൊണ്ട് എഴുതിയ ആത്മഹത്യ കുറിപ്പാണിത്.
ഒരു സ്ത്രീക്കൊപ്പമുള്ള തന്റെ ചിത്രം ആനന്ദ് ഗിരി കമ്പ്യൂട്ടറിൽ മോർഫ് ചെയ്തെടുത്തെന്നും തന്നെ അപകീർത്തിപ്പെടുത്താൻ അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുറിപ്പിലുണ്ട്.
'ആനന്ദ് ഗിരി കാരണം എന്റെ മനസ്സ് ഏറെ അസ്വസ്ഥമാണ്. 2021 സെപ്തംബർ 13ന് ഞാൻ ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ, അതിനുള്ള ധൈര്യം കിട്ടിയില്ല. ഇന്ന് എനിക്ക് ഒരു വിവരം കിട്ടി, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഒരു സ്ത്രീക്കൊപ്പമുള്ള എന്റെ ഫോട്ടോ കമ്പ്യൂട്ടർ സഹായത്തോടെ ആനന്ദ് ഗിരി സൃഷ്ടിക്കുമെന്നും എന്നെ അപകീർത്തിപ്പെടുത്താൻ അത് പ്രചരിപ്പിക്കുമെന്നും. എന്റെ ഭാഗം ന്യായീകരിക്കാൻ എനിക്ക് കഴിയും പക്ഷേ, അതുണ്ടാക്കുന്ന അപമാനം ഞാനെങ്ങിനെ സഹിക്കും? ഇത്രകാലം അന്തസോടെയാണ് ജീവിച്ചത്. അപമാനിതനായി ജീവിക്കാൻ എനിക്ക് കഴിയില്ല. ഫോട്ടോ വൈറലായി കഴിഞ്ഞാൽ എന്തൊക്കെ വിശദീകരണങ്ങളാണ് നിങ്ങൾക്ക് നൽകാൻ കഴിയുക എന്ന് ആനന്ദ് ഗിരി ചോദിച്ചിരുന്നു. ഇതെന്നെ അസ്വസ്ഥനാക്കുകയാണ്. അതുകൊണ്ട് ഞാൻ ജീവനൊടുക്കാൻ തീരുമാനിച്ചു.' -
നരേന്ദ്ര ഗിരി എഴുതി.
'ആനന്ദ് ഗിരി, ആധ്യ തിവാരി, മകൻ സന്ദീപ് തിവാരി എന്നിവരാണ് എന്റെ മരണത്തിന് കാരണക്കാർ. ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രയാഗ്‌രാജ് പൊലീസിനോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഇവർ ശിക്ഷിക്കപ്പെട്ടാലേ എന്റെ ആത്മാവിന് ശാന്തി ലഭിക്കൂ.' -കുറിപ്പിൽ പറയുന്നു. ഇതുപ്രകാരം മൂന്നുപേരെയും പ്രയാഗ്‌രാജ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് നരേന്ദ്ര ഗിരിയ ആശ്രമത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |