ന്യൂഡൽഹി: മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസിലെത്തി. 24ന് ക്വാഡ് സമ്മേളനത്തിലും 25ന് ഐക്യരാഷ്‌ട്ര ജനറൽ അസംബ്ളിയുടെ 76-ാം സെഷനിലും പങ്കെടുക്കുന്ന മോദി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാഹാരിസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് പോകുന്നതെന്ന് യാത്രയ്ക്ക് മുമ്പ് നൽകിയ സന്ദേശത്തിൽ മോദി പറഞ്ഞു. യു.എസുമായുള്ള സമഗ്രവും ആഗോള തന്ത്രപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്താനും പ്രധാന പങ്കാളികളായ ജപ്പാനും ആസ്ട്രേലിയയുമായി ആഗോള പ്രശ്‌നങ്ങളിൽ സഹകരണം വർദ്ധിപ്പിക്കാനുമുള്ള അവസരമാണ് യു.എസ് സന്ദർശനമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
യു.എസ്. പ്രസിഡന്റ് ബൈഡനുമായി പരസ്‌പര താത്‌പര്യമുള്ള പ്രാദേശിക, ആഗോള പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ കാണാനും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ശാസ്ത്ര സാങ്കേതിക മേഖലയിലെ അടക്കം സഹകരണത്തിനുള്ള അവസരങ്ങൾ വിപുലപ്പെടുത്താനും ആഗ്രഹിക്കുന്നു.
ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡോ സുഗ എന്നിവരുമായി ഉഭയകക്ഷി ബന്ധങ്ങൾ സംബന്ധിച്ചും പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും ചർച്ച നടത്തും.
ഈ വർഷം മാർച്ചിൽ നടന്ന വെർച്വൽ ഉച്ചകോടിയുടെ ഫലങ്ങൾ വിലയിരുത്താനും ഇന്തോ-പസഫിക് മേഖലയെക്കുറിച്ചുള്ള പരസ്പരമുള്ള കാഴ്ചപ്പാടുകൾ അടിസ്ഥാനമാക്കി ഭാവി ഇടപെടലുകൾ ചർച്ച ചെയ്യാനുമുള്ള അവസരമാണ് ക്വാഡ് ഉച്ചകോടിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കൊവിഡ് മഹാമാരി , ഭീകരവാദ വിരുദ്ധ പോരാട്ടത്തിന്റെ ആവശ്യകത, കാലാവസ്ഥാ വ്യതിയാനം, മറ്റ് പ്രധാന പ്രശ്‌നങ്ങൾ എന്നിവ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിൽ സൂചിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വി. ശൃംഗ്ള എന്നിവരുൾപ്പെട്ട ഉന്നതതല സംഘവും മോദിക്കൊപ്പമുണ്ട്.
യാത്ര പാകിസ്ഥാൻ വഴി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് യാത്രയ്ക്ക് ഉപയോഗിച്ചത് പ്രത്യേക വി.വി.ഐ.പി വിമാനമായ എയർ ഇന്ത്യാ -1 ബോയിംഗ് ബി-777 വിമാനം. വ്യോമസേനയുടെ ഡൽഹി പാലം ടെക്‌നിക്കൽ എയർബേസിൽ നിന്ന് ഇന്നലെ രാവിലെ പറന്നുയർന്ന വിമാനം 15 മണിക്കൂർ നിറുത്താതെ പറന്നാണ് യു.എസിലെത്തിയത്. അഫ്ഗാനിസ്ഥാനിൽ വിമാന പാത അടച്ചതിനാൽ എയർ ഇന്ത്യാ-1ന് പാകിസ്ഥാൻ വഴി ചുറ്റി പറക്കേണ്ടി വന്നു. പ്രധാനമന്ത്രിയുടെ വിമാനത്തിന് പാകിസ്ഥാൻ അനുമതി നൽകിയതും ശ്രദ്ധേയമായി. 2019ൽ ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ ശേഷം രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും പാകിസ്ഥാൻ യാത്രാനുമതി നിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |